കൊല്ലം: കേരളത്തിൽ എയിംസ് വരുമെന്നാവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘എയിംസ് വരും. വന്നിരിക്കും. എയിംസ് 2026-ൽ വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് ഇനിയും സമയമുണ്ട്. ഞാൻ പ്രധാനമന്ത്രിയോ ആരോഗ്യമന്ത്രിയോ അല്ല. ഇപ്പോൾ സജ്ജമായാൽ 2027-ലോ 2028-ലോ എയിംസ് വരും.’-കൊല്ലത്ത് നടത്തിയ ബജറ്റ് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 2016-ൽ എയിംസ് പ്രഖ്യാപിച്ചതാണ്. കേരളം അതിനെന്തുചെയ്തെന്ന് പറയണം. ആലപ്പുഴയിൽ എയിംസ് വരണമെന്ന് 2016 മുതലുള്ള തന്റെ നിലപാടാണ്. അവിടെ സ്ഥലം തന്നില്ലെങ്കിൽ തൃശ്ശൂരിൽ വരും. അടുത്ത സർക്കാർ സ്ഥലം എടുത്തുനൽകട്ടെ. അനുയോജ്യമായ നാലു സ്ഥലങ്ങളെങ്കിലും നിർദേശിക്കണം. അല്ലാതെ എയിംസിനുവേണ്ടി ഒന്നും ചെയ്യാതിരുന്നാൽ എയിംസ് വരുമോ? കേരളത്തിൽനിന്ന് മുൻപ് യു.പി.എ. സർക്കാരിൽ ഒട്ടേറെ കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നല്ലോ. അന്നൊന്നും ഈ ആവശ്യങ്ങളും ചിന്തകളും ഉണ്ടായിരുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു. ‘‘എയിംസ് വരുമെടാ മറ്റേമോനേ… ‘‘എന്ന് നേരത്തേ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോൾ, അമ്മയാണെ സത്യം താനതല്ല ഉദ്ദേശിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു.’ സത്യം പറഞ്ഞാൽ എനിക്ക് അദ്ദേഹത്തിന്റെ പേര് അന്നേരം എടുത്തുപറയാൻ തോന്നിയില്ല. മറ്റേ അത് പറഞ്ഞ ആ മോനില്ലേ… എന്നുള്ളതേ ഞാനുദ്ദേശിച്ചുള്ളൂ. നിങ്ങളെല്ലാംകൂടി വ്യാഖ്യാനിച്ച് അതങ്ങനെയാക്കിയെടുത്തതാണ്.’-വിമർശനമുന്നയിച്ചയാളുടെ പേരു പരാമർശിക്കാതെ സുരേഷ് ഗോപി പറഞ്ഞു.









