പാലക്കാട്: സ്‌കൂൾതലംമുതൽ റോഡ്‌സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കാൻ വിദ്യാർഥികൾക്കായി ‘റോഡ് സേഫ്റ്റി കെഡേറ്റ്’ പദ്ധതിയെത്തുന്നു. വിദ്യാഭ്യാസവകുപ്പും മോട്ടോർവാഹന വകുപ്പും കൈകോർത്താണ് പദ്ധതി നടപ്പാക്കുക. മാവേലിക്കരയിലെ സ്‌കൂളിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണിത്. അടുത്ത അധ്യയനവർഷാരംഭത്തോടെ സംസ്ഥാനത്തുടനീളം പദ്ധതി വ്യാപിപ്പിക്കും.ഓരോ വിദ്യാഭ്യാസജില്ലയിലും ഒരു ഹൈസ്‌കൂൾ അല്ലെങ്കിൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. ആൺകുട്ടികളും പെൺകുട്ടികളും തുല്യ അനുപാതത്തിൽ 30 വിദ്യാർഥികളായിരിക്കും ഒരു ബാച്ചിൽ ഉണ്ടാവുക. 15 മണിക്കൂർ പഠനക്ലാസുകൾ, അഞ്ച് മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി.റോഡ് നിയമങ്ങൾക്ക് പുറമേ, അഗ്‌നിരക്ഷാസേനയുമായി ചേർന്ന് ട്രോമാകെയർ, പ്രഥമശുശ്രൂഷ, ലഹരിവിരുദ്ധ പ്രവർത്തനം, നീന്തൽ എന്നിവയിലും പരിശീലനം നൽകും. കെ.എസ്.ആർ.ടി.സി. വർക്ഷോപ്പുകൾവഴി സാങ്കേതിക പ്രവൃത്തിപരിചയവും കെഡേറ്റുകൾക്ക് ലഭിക്കും.സ്‌കൂൾ വാനുകളിൽ സേഫ്റ്റി കോഡിനേറ്റർമാരായി പ്രവർത്തിക്കാനും സ്‌കൂൾ പരിസരങ്ങളിൽ ഗതാഗതനിയന്ത്രണം ഉറപ്പാക്കാനും കെഡേറ്റുകളെ വിനിയോഗിക്കും.ചുവപ്പ് നിറത്തിൽ കറുപ്പും മഞ്ഞയും വരകളുള്ള ടി-ഷർട്ട്, കറുത്ത പാന്റ്‌സ്, ഷൂസ്, മെറൂൺ ക്യാപ് എന്നിവയാണ് കെഡേറ്റുകളുടെ യൂണിഫോം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മോട്ടോർവാഹനവകുപ്പ് സർട്ടിഫിക്കറ്റും നൽകും.








