തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണനയെന്ന് ആരോഗ്യ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെയും വീണാ ജോർജ് വിമർശിച്ചു. ആരോഗ്യ വകുപ്പിനോട് കേന്ദ്രം അവഗണന തുടരുകയാണ്. കേരളത്തിന് എയിംസ് തരരുത് എന്ന നിലപാടാണ് കേന്ദ്രത്തിന്. തരേണ്ട എന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണെന്നും വീണാ ജോർജ് പറഞ്ഞു. എയിംസ് വേണമെന്ന് കേന്ദ്രത്തോട് ഇനിയും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിനും വീണാ ജോർജ് മറുപടി നൽകി. എയിംസിന് സ്ഥലം നൽകിയില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറയുന്നത് തെറ്റാണ്. വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് എയിംസെന്നും അതിനായി കിനാലൂരിൽ സ്ഥലം അനുവദിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിന് സമ്പൂർണ നിരാശ സമ്മാനിക്കുന്നതായിരുന്നു കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ എയിംസിന് പുറമേ അതിവേഗ റെയിൽപാതയിലും പ്രഖ്യാപനമുണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചർച്ച ഉയർന്നുവന്ന കേരളത്തെ തഴഞ്ഞത്.അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ ഉൾപ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന അപൂർവ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതോടെ കേരളത്തെ അവഗണിച്ചെന്ന വിമർശനം ഉയർത്തി കടലാമകളുടെ ചിത്രം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതിന് പുറമെ സംസ്ഥാനങ്ങൾക്കുള്ള പദ്ധതിവിഹിതം 50 ശതമാനം ആക്കണം എന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.










