തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 2 ജില്ലകളിൽ യെലോ അലർട്ട് ആണ്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.കന്യാകുമാരി കടലിനു മുകളിലെ ന്യുനമർദ്ദം നിലവിൽ ലക്ഷദ്വീപ്നും മാലിദ്വീപിനും മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. നവംബർ 22 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യുനമർദ്ദം (Low Pressure) രൂപപ്പെടാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമർദ്ദമായി (Depression) ശക്തിപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 19, 21, 22, 23 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത.അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
മഞ്ഞ അലർട്ട്
19/11/2025 : കോഴിക്കോട്, കണ്ണൂർ
21/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
22/11/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി
23/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട









