വേനലവധിക്കാലം ആയതിനാല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറുകള്‍ പ്രവാസികള്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്നതാണ്. പക്ഷേ, ടിക്കറ്റിന് പകുതിയിലേറെ വില കുറച്ചിട്ടും യാത്രക്കാർ മറ്റ് എയർലൈനുകളെ ആശ്രയിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് കാരണങ്ങള്‍ പലതാണ്. അടുപ്പിച്ച് നിരവധി വിമാനങ്ങള്‍ എയർ ഇന്ത്യ റദ്ദാക്കുന്നത് ഒരു കാരണമാണ്. മാത്രമല്ല, ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതും യാത്രക്കാരില്‍ ആശങ്കയുയർത്തി. അന്ന് വിമാനത്തിലുണ്ടായിരുന്ന 242പേരില്‍ 241പേരും മരണപ്പെട്ടു. പിന്നീട് എയർ ഇന്ത്യ വിമാനങ്ങളിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതും യാത്രക്കാരില്‍ ഭയമുണ്ടാക്കി. എന്നാല്‍, വേഗത്തില്‍ വളർന്നുകൊണ്ടിരിക്കുന്ന ഏതൊരു എയർലൈനിനും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമേ എയർ ഇന്ത്യ വിമാനങ്ങള്‍ക്കും ഉണ്ടാകാറുള്ളു എന്നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പറഞ്ഞത്. ഓരോ സാഹചര്യവും ഗൗരവമായി കണ്ട് അറ്റകുറ്റപ്പണികള്‍ ചെയ്‌ത് യാത്രക്കാർക്ക് മികച്ച അനുഭവം നല്‍കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർ എയർ ഇന്ത്യ തന്നെ തിരഞ്ഞെടുക്കും. പുത്തൻ സംവിധാനങ്ങളുള്ള വിമാനം, നല്ല ഭക്ഷണം, സുഖപ്രദമായ സീറ്റുകള്‍, നല്ല സേവനം എന്നിവ യാത്രക്കാർക്ക് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് വക്താവ് പറഞ്ഞു.