ശബരിമലയിൽ അയ്യപ്പൻ്റെ പഞ്ചലോഹ വിഗ്രഹത്തിനായുള്ള സ്വകാര്യ വ്യക്തിയുടെ പണ പിരിവിൽ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർക്കാണ് തുടർ നടപടികൾ സ്വീകരിക്കാൻ ബെഞ്ച് നിർദേശം നൽകിയത്. പമ്പ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാം.പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ തമിഴ്നാട് സ്വദേശിക്ക് അനുമതി നൽകിയ ഫയലുകളും കോടതി ആവശ്യപ്പെട്ടു. കോടതിക്ക് മുൻപാകെ തമിഴ്നാട് സ്വദേശിഹാജരാവണം. നോട്ടീസ് അയച്ചിട്ടുണ്ട് ഇയാൾ മറുപടി നൽകിയില്ലെന്നും കോടതി. വിഗ്രഹത്തിന്റെ പേരിൽ ഇയാൾ ഇതുവരെ എത്ര രൂപ പിരിച്ചെന്ന് പൊലീസ് കണ്ടെത്തണം. ഗണ്യമായ തുക സ്വകാര്യ വ്യക്തി പ്രചരിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി ചീഫ് പൊലീസ് കോർഡിനേറ്റർ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ തുക സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് പിൻവലിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി നിർദേശം നൽകി.
അതേസമയം, ശബരമലയിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയ്ക്ക് അനുമതി നൽകിയ സംഭവം ഗൗരവകരമെന്ന് ഹൈക്കോടതി നേരെത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു.
ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ വിഗ്രഹം സ്ഥാപിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും, അതിനായി പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് വെർച്വൽക്യു പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കാൻ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണണറാണ് പിരിവിന്റെ കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ക്ഷേത്രാങ്കണത്തിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയതായി കാണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ശബരിമല എക്സിക്യൂട്ടീവ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. പണം പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്.