സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.രാജസ്ഥാനിന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയില്‍ കണ്ണൂര്‍, കാസർകോട്, കോഴിക്കോട് ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് കുററ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തലയാട് പേര്യമലയില്‍ ഉരുള്‍ പൊട്ടി കൃഷി നാശമുണ്ടായി. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കാസർകോട് മേല്പറമ്പിൽ വീടിന് മുകളിൽ കൂറ്റൻ കല്ല് പതിച്ചു, അപകടത്തിൽ നടക്കാൽ സ്വദേശി മിറ്റേഷിന്റെ കുടുംബം തല നാരിഴക്കാണ് രക്ഷപ്പെട്ടത്. അജാനൂർ കടപ്പുറത്തെ മീനിറക്ക് കേന്ദ്രം ഭാഗികമായും റോഡ് പൂർണമായും കടലാക്രമണത്തിൽ തകർന്നു. ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ കുളങ്ങാട്ട് മലയിൽ നിന്നും കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം പയ്യാവൂര്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.