ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചോ അനുവദനീയമായ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ഇല്ലായ്മ ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കും ഡയറക്ടര്‍ക്കും അയച്ച കത്ത് പ്രകാരമാണ് നടപടി. വന്യജീവി പ്രശ്‌നത്തില്‍ പ്രതിമാസ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഫലപ്രദമായ ഇടപെടല്‍ നടത്തുവാന്‍ ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കിയെങ്കിലും ഈ ഉത്തരവ് ഫലപ്രദമായി പല തദ്ദേശസ്ഥാപനങ്ങളും നടപ്പിലാക്കാത്തതിനാല്‍ കാട്ടുപന്നികള്‍ മൂലമുള്ള അപടകങ്ങളും കൃഷിനാശവും സംഭവിക്കുന്നതായി നിരവധി പരാതികൾ വനം മന്ത്രി എ.കെ.ശശീന്ദ്രന് ലഭിച്ചിരുന്നു. ഈ പഞ്ചാത്തലത്തിലാണ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.കാടിനു പുറത്ത് ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ കൊന്നു ഇല്ലായ്മ ചെയ്യുന്നത് സംബന്ധിച്ച ” കാട്ടുപന്നി സംഘര്‍ഷം- അറിയേണ്ടതെല്ലാം” എന്ന പേരില്‍ വിശദാംശങ്ങള്‍ അടങ്ങിയ ലഘുലേഖ തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നല്‍കിയിട്ടുണ്ട്.