അകാലത്തിൽ അന്തരിച്ച നടിയും മോഡലുമായ ഷെഫാലി ജാരിവാല (42) ചർമസംരക്ഷണത്തിനു സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും എല്ലാ മാസവും കുത്തിവയ്പ്പെടുത്തിരുന്നെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. മരണം നടന്ന ദിവസം വീട്ടിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഉപവസിച്ച നടി അന്ന് ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ് എടുത്തെന്നാണു സൂചന. ബന്ധുക്കളടക്കം 8 പേരുടെ മൊഴിയാണു പൊലീസ് രേഖപ്പെടുത്തിയത്.
നടിയുടെ ചിതാഭസ്മം ഇന്നലെ ജുഹു ബീച്ചിൽ നിമജ്ജനം ചെയ്തു. ഭർത്താവും നടനുമായ പരാഗ് ത്യാഗിയാണു കർമങ്ങൾ നിർവഹിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഷെഫാലി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകിയുള്ള ജീവിതശൈലിയാണു പിന്തുടർന്നിരുന്നത്. 27നു രാത്രി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, നടിയുടെ മരണത്തിൽ ദുരൂഹതകളില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.