കൊച്ചി: സംസ്ഥാനത്ത് മഴ പരക്കെ തുടരുകയാണ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി സ്ഥിതിചെയ്ത ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെയാണ് മഴ കനത്തത്. മഴയ്ക്കൊപ്പം 60 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശനിയാഴ്ച (28-06-2025) തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ശനിയാഴ്ചും (28-06-2025), പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചയും (29-06-2025) യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. നിലമ്പൂർ, ചേർത്തല, കുട്ടനാട്, ഇരിട്ടി താലൂക്കുകളിലും അവധി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മഴ കനക്കുമ്പോൾ, മഴക്കെടുതിയും രൂക്ഷമാണ്. 60 കിലോ മീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറിൽ ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ബാണാസുര ഡാം ഇന്ന് തുറക്കും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.
തൃശ്ശൂരിൽ മഴ തുടരുന്നു. ജില്ലയിലുള്ള ഡാമുകളെ ജലനിരപ്പ് ഉയരുന്നുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. തോടുകൾ എല്ലാം നിറഞ്ഞ അവസ്ഥയിലാണ്. കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 24 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. മൂവാറ്റുപുഴ ആറിലേയും തൊടുപുഴ ആറിലേയും ജലനിരപ്പ് അപകട നില പിന്നിട്ടു. പെരിയാറിൽ ആലുവ മാർത്താണ്ഡവർമ, കാലടി പോയിന്റുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് നില കവിഞ്ഞു. കുട്ടമ്പുഴ മണികണ്ഠൻചാൽ ചപ്പാത്ത് ഭാഗത്ത് പുഴയിൽ കാണാതായ ബിജുവിനെ ഇനിയും കണ്ടെത്താനായിട്ടില്ലഇടുക്കിയിൽ വിവിധ ഇടങ്ങളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും ശക്തി കുറഞ്ഞ തോരാമഴയുമുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഒടുവിലെ കണക്ക് പ്രകാരം ജലനിരപ്പ് 134.80 അടിയായിട്ടുണ്ട്. 136 അടിയിൽ എത്തിയാൽ നാളെ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പൊൻമുടി , കല്ലാർകുട്ടി , പാംബ്ല , മലങ്കര ഡാമുകളിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് തുടരുകയാണ്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.