ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് നേരെ യുദ്ധഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യമന്ത്രിയും പീപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ. സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോ രംഗത്തെത്തിയത്. നാഷണൽ അസംബ്ലി ബജറ്റ് സമ്മേളനത്തിലാണ് കരാർ നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ബിലാവൽ ഭൂട്ടോ സംസാരിച്ചത്. ‘ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്. ഒന്നെങ്കിൽ സിന്ധൂനദീജല കരാർ പ്രകാരമുള്ള ജലം ന്യായമായി വിഭജിക്കുക. അല്ലെങ്കിൽ സിന്ധൂനദീജല കരാറിൽ ഉൾപ്പെട്ടിട്ടുള്ള ആറു നദീകളിൽനിന്നും ഞങ്ങൾ ജലം പാകിസ്ഥാനിലേക്ക് എത്തിക്കും. സിന്ധൂനദീജല കരാർ ഇനിയില്ല. അത് അസാധുവാക്കപ്പെട്ടുവെന്നാണ് ഇന്ത്യ പറയുന്നത്. അത് നിയമവിരുദ്ധമാണ്. ആ കരാർ ഉപേക്ഷിക്കപ്പെട്ടിട്ടില്ല. അത് ഇപ്പോഴും ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധിപ്പിച്ചിട്ടുണ്ട്. കരാർ പ്രകാരമുള്ള ജലം നൽകാതിരിക്കുന്നത് യുഎൻ ഉടമ്പടി പ്രകാരം തെറ്റാണ്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഒരുമിച്ചുനിന്ന് തീവ്രവാദത്തിനെതിരായി പ്രവർത്തിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, ഇരുരാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ കൂടുതൽ രൂക്ഷമാവുകയേ ഉള്ളൂ. ഇന്ത്യ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഭീകരതയെ ആയുധമാക്കുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മുന്നണിയിൽ പാകിസ്ഥാന്റെ നേട്ടങ്ങൾ തടയാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് പാകിസ്ഥാൻ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്ന് വെെറ്റ് ലിസ്റ്റിൽ എത്തിയത്. വീണ്ടും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഗ്രേ ലിസ്റ്റിലാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്’- ബിലാവൽ ഭൂട്ടോ പറഞ്ഞു.