കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനിത്ത് രക്ഷപ്പെട്ടിരുന്നു. തുടർന്ന് വീട്ടുടമയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ നിലവിൽ ചോദ്യം ചെയ്ത് വരികയാണ്.ഷൈജിത്തിനെയും സനിത്തിനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇരുവരും സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതി ബിന്ദുവുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒരു എക്സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും. പൊലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു.രണ്ടുമാസം മുന്‍പ് തന്നെ സെക്സ് റാക്കറ്റുമായി ബന്ധമുളള പൊലീസുകാരെ പിടികൂടുന്നതിനുള്ള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നേരത്തെ നടത്തിയ റെയ്ഡില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ പിടിയിലായിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.ജൂണ്‍ ആറിനാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായത്. അപ്പാര്‍ട്ട്മെന്റില്‍ സെക്സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാര്‍ട്ട്മെന്റ്.ഒന്നരമാസം മുന്‍പായിരുന്നു ഇവിടെ സ്ത്രീകള്‍ എത്തി തുടങ്ങിയത്. പ്രധാനമായും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നത്. ഫ്ളാറ്റ് ഉടമയ്ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു സംഘം വാടക നല്‍കിയിരുന്നത്. ബിന്ദുവാണ് സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. ബിന്ദു നേരത്തേയും ഇത്തരത്തില്‍ സെക്സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.