തിരുവനന്തപുരം: ഓൺലൈനിൽ വിവാഹപരസ്യം നൽകി തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞാണ് വിവിധ ജില്ലകളിലായി പത്തുപേരെ വിവാഹം കഴിച്ച് യുവതി മുങ്ങിയത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മയാണ് വിവാഹത്തിന് തൊട്ടുമുമ്പ് കുടുങ്ങിയത്. ഇന്നലെ രാവിലെയാണ് പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി യുവതിയെ അറസ്റ്റ് ചെയ്തത്. രേഷ്മ മറ്റൊരു വിവാഹതട്ടിപ്പ് നടത്തിയിട്ടാണ് ആര്യനാട് വിവാഹം നടത്താൻ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 45 ദിവസം മുമ്പാണ് രേഷ്മ മറ്റൊരാളെ വിവാഹം കഴിച്ച് മുങ്ങിയത്. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്, പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്താണ് പ്രതിശ്രുത വരൻ ബാഗിൽ പരിശോധന നടത്തിയത്. പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തിരുന്നു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29നായിരുന്നു ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പറും യുവാവിന് കൈമാറി. തുടർന്ന്, ഇരുവരും പരസ്പരം സംസാരിച്ചു. ജൂൺ മാസം 4-ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു സംസാരിച്ചിരുന്നു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതോടെയാണ് വിവാഹം ഉടൻ നടത്താമെന്നാണ് യുവാവ് ഉറപ്പ് നൽകിയത്. മെയ് 5-ന് വൈകിട്ട് തിരുവനന്തപുരം വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും.