തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കൃത്യമായി ടെസ്റ്റ് ചെയ്യുന്നതുകൊണ്ടാണ് കോവിഡ് കേസുകളിൽ വർധന കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് മരണം ഏറ്റവും കൃത്യമായി രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണെന്ന റിപ്പോർട്ട് വന്നതാണ്. ആഗോളതലത്തിൽ കോവിഡ് ടെസ്റ്റുകളിൽ വർധന കണ്ടപ്പോൾത്തന്നെ വ്യാപകമായി ടെസ്റ്റ് ചെയ്യാൻ തുടങ്ങിയിരുന്നുവെന്നും അതുകൊണ്ടാണ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.”ടെസ്റ്റ് ചെയ്യുന്നു, കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നു. അതുകൊണ്ട് ഒരു ആശങ്കയും വേണ്ട. ഇത് സംബന്ധിച്ച വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നുണ്ട്. അധികം തീവ്രമാകാത്ത വകഭേദമാണെന്ന് തെളിഞ്ഞെങ്കിലും വ്യാപനശേഷി കൂടുതലാണ്.”- മന്ത്രി പറഞ്ഞു.
രോഗങ്ങൾ ഉള്ളവരാണ് മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രത്യേകം മുൻകരുതൽ എടുക്കേണ്ടതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മറ്റ് രോഗങ്ങൾ ഉള്ളവർക്കാണ് കോവിഡ് വന്നാൽ ഗുരുതരമാകുന്നത്. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കുകയും ആരോഗ്യപ്രവർത്തകർ കൃത്യമായി ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ ഏതെങ്കിലും മേഖലകളില്‍ രോഗപ്പകര്‍ച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്..
വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.