തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കഴിഞ്ഞ 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ കപ്പൽ മുങ്ങിയത്. തുടര്‍ന്ന് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞിരുന്നു. മുങ്ങിയ കപ്പലിൽ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകളാണുള്ളത്.
ഇതിൽ 12 എണ്ണത്തിലും കാത്സ്യം കാര്‍ബൈഡാണ്. അപകടകരമായ കണ്ടെയ്നറുകള്‍ തീരത്തേക്ക് ഇതുവരെ അടിഞ്ഞിട്ടില്ല. കപ്പലിൽ നിന്ന് ഒഴുകിയ എണ്ണപാട നിയന്ത്രിക്കാനുള്ള നടപടികള്‍ തുടരുന്നുണ്ട്. അപകടകരമായ കണ്ടെയ്നറുകള്‍ പുറത്തെത്തിക്കുന്നതടക്കമുള്ള നടപടികളടക്കം ആരംഭിക്കേണ്ടതുണ്ട്. കൊല്ലം, ആലപ്പുഴ അടക്കമുള്ള തീരദേശമേഖലകളിൽ കണ്ടെയ്നറുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയുള്ള മാലിന്യങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികളടക്കം ഇന്ന് ആരംഭിച്ചിരുന്നു. കപ്പൽ അപകടം തീരദേശത്ത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യമടക്കം കണക്കിലെടുത്താണ് കൂടുതൽ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് നിര്‍ണായകമാകും