കൊച്ചി പുറങ്കടലിൽ അപകടത്തിൽപ്പെട്ട എംഎസ്‌സി എൽസ 3 ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിയുന്നു. കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും ആലപ്പുഴ വലിയഴീക്കലുമാണ് കണ്ടെയ്നറുകൾ തീരത്തടിഞ്ഞത്.
ചെറിയഴീക്കലിൽ ഒരു കണ്ടെയ്നറാണ് തീരത്തടിഞ്ഞത്. കടൽ ഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയില്‍ കണ്ടെത്തിയ കണ്ടെയ്നർ ഒഴിഞ്ഞനിലയിലാണ്. ഇതിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്‌ക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. സമീപത്തെ വീടുകളിലുള്ളവരോട് മാറാൻ നിർദേശം നൽകി. കൊല്ലം കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
നീണ്ടകരയിൽ മൂന്നു ഇടങ്ങളിലായി മൂന്നു വീതം കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. നീണ്ടകര പരിമണം, പരിമണം കടൽത്തീരത്തെ ശിവ ഹോട്ടലിനു സമീപം, നീണ്ടകര ചീലാന്തി ജംക്‌ഷനു പടിഞ്ഞാറ് എന്നിവടങ്ങളിലാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. കടൽഭിത്തിയോട് ചേർന്ന് കാണപ്പെട്ട ഇവ തിരമാലകളടിച്ചു തകർന്ന നിലയിലാണ്. ആർആർആർഎഫ് ടീം, പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവർ സ്ഥലത്ത് എത്തി.
എല്ലാ കണ്ടെയ്നറുകളും കാലിയാണെന്നാണ് നിഗമനം. തിങ്കളാഴ്ച പുലർച്ചെയോടെ പ്രദേശവാസികളാണ് കണ്ടെയ്നറുകൾ തീരത്തടിഞ്ഞ വിവരം പൊലീസിനെ അറിയിച്ചത്. കപ്പലിൽനിന്നു കടലിൽ വീണ കണ്ടെയ്നറുകൾ ഒഴുകിയെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് (80%) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയ്സ്) വിലയിരുത്തൽ
അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന കപ്പൽ ഞായറാഴ്ച പൂർണമായി മുങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞ കപ്പലിൽ വെള്ളം കയറിയതോടെയാണ് ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്. സംസ്ഥാനത്തിന്റെ തെക്കൻ തീരത്തു വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ 25 കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയർത്തുന്നത്.
73 കാലി കണ്ടെയ്നർ ഉൾപ്പെടെ കപ്പലിൽ 623 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്തുക്കളും 12 എണ്ണത്തിൽ കാൽസ്യം കാർബൈഡുമായിരുന്നു. ടാങ്കുകളിൽ ഊർജോത്പാദനത്തിന് ഉപയോഗിക്കുന്ന 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഉണ്ടായിരുന്നു. ചരക്കുകപ്പലുകളിൽ ഇന്ധനമായി പൊതുവേ ഉപയോഗിക്കുന്നത് ഹെവി ഫ്യുവൽ ഓയിലാണ് (എച്ച്എഫ്ഒ). എംഎസ്‌സി എൽസയിലും ഉപയോഗിച്ചിരുന്നത് ഇതാണെങ്കിൽ മറ്റ് ഇന്ധനങ്ങൾ വെള്ളത്തിൽ കലർന്നാൽ ഉണ്ടാകുന്നതിന്റെ പലമടങ്ങു നാശമാകും ഫലം.എണ്ണച്ചോർച്ച ഭീഷണികടലിൽ ഏതാണ്ട് 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രത്തോളം നീളത്തിലുമുള്ള പ്രദേശമാകെ എണ്ണപ്പാട വ്യാപിച്ചിട്ടുണ്ട്. ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ എണ്ണപ്പാട കണ്ടെത്തി നീക്കാനുള്ള ഊർജിതശ്രമം തീരസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. എണ്ണ നശിപ്പിക്കാനുള്ള പൊടി വിമാനത്തിലൂടെ അപകടമേഖലയിൽ തളിക്കുന്നുമുണ്ട്
കാൽസ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിച്ച് പെട്ടെന്നു തീ പിടിക്കുന്ന അസറ്റലിൻ വാതകം സൃഷ്ടിക്കുമെന്നതിനാൽ ആരും കണ്ടെയ്നറുകൾക്കു സമീപം പോവുകയോ ഒഴുകി നടക്കുന്ന വസ്തുക്കൾ തൊടുകയോ ചെയ്യരുത്. കപ്പൽ മുങ്ങിയ പ്രദേശത്തിന് 20 നോട്ടിക്കൽ മൈൽ (ഏകദേശം 37 കിലോമീറ്റർ) പരിധിയിൽ മീൻപിടിക്കാൻ പോകരുതെന്നു സർക്കാർ നിർദേശം നൽകി. തീരത്ത് അപൂർവ വസ്തുക്കൾ, കണ്ടെയ്നർ എന്നിവ കണ്ടാൽ തൊടരുത്. കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ തീരത്ത് അടിയുന്നുണ്ടോയെന്നു നിരീക്ഷിക്കാനായി കസ്റ്റംസ് മറൈൻ പ്രിവന്റീവ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ കേരള തീരത്തു വിന്യസിച്ചു. ഫോൺ: 0484-2666422