കോന്നി ആനക്കൊട്ടിലിൽ നാലു വയസ്സുകാരൻ തൂണ്‍ ഇളകി വീണ് മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് കെ യു ജനീഷ് കുമാർ എംഎൽഎ. വനംവകുപ്പിന് ഇന്ന് ഉദോഗ്യസ്ഥതല റിപ്പോർട്ട് നൽകും. ഫയർ ഫോഴ്സ്, ആരോഗ്യ വിഭാഗങ്ങൾ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കും. ആനക്കൊട്ടിൽ ഒന്നാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും എന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങളോടെ ആയിരിക്കും പ്രവർത്തനം ആരംഭിക്കുക. മേഖലകളായി തിരിച്ച് സുരക്ഷ ശക്തമാക്കും. മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ നൽകും. അപകട കാരണമായ ഫെൻസിങ് പൂർണമായി പൊളിച്ച് നീക്കും.
സംഭവത്തിൽ ജീവനക്കാരെ വനം വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ അനിൽകുമാറിനെ ദക്ഷിണ മേഖലാ സിസിഎഫ് ആര്‍. കമലാഹര്‍ സസ്പെൻഡ് ചെയ്തു .സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ സസ്‌പെൻഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. അതോടൊപ്പം ഡിഎഫ്ഓ , റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റിയെക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ന്റെ നിര്‍ദേശ പ്രകാരം ആണ് നടപടി എടുത്തത് . ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും സ്ഥലത്തെ സുരക്ഷാക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തിയില്ലെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന തൂണില്‍ പിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.