ചെന്നൈ: തടി കൂടുതലാണെന്നും നിറം കുറവാണെന്നും പറഞ്ഞ് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്‌തതിലും മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥി അമ്മയുടെ കൺമുന്നിൽ ജീവനൊടുക്കി. അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് ചാടിയാണ് ചെത്‌പെട്ട് മഹർഷി വിദ്യാമന്ദിർ സ്‌കൂളിലെ വിദ്യാർത്ഥിയായ കിഷോർ (17) മരിച്ചത്. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിംഗും നേരിട്ട കിഷോർ വലിയ വിഷമത്തിലായിരുന്നു. സഹപാഠികളുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി നൽകിയിട്ടും സ്‌കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും പൊലീസ് പറഞ്ഞു.ഫോൺ ചെയ്യാനെന്ന വ്യാജേന അപ്പാർട്ട്‌മെന്റിന് മുകളിൽ കയറിയ കിഷോർ മാതാവ് നോക്കിനിൽക്കെ താഴേക്ക് ചാടുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് സ്‌കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്‌തു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷനും അന്വേഷണം ആരംഭിച്ചു.