ട്രെയിനിടിച്ച് മരിച്ചയാളുടെ പഴ്‌സിൽ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് റൂറൽ എസ്‌പി സസ്‌പെൻഡ് ചെയ്തത്. ട്രെയിനിടിച്ച് മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പഴ്‌സിൽ നിന്നാണ് എസ്‌ഐ പണം കവർന്നത്. 8000 രൂപയായിരുന്നു പഴ്‌സിൽ ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷം ഇതിൽ നിന്ന് എസ്‌ഐ 3000 രൂപ കൈക്കലാക്കുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സംഭവം പുറത്തുവന്നത്. പിന്നാലെയാണ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത്. അതേസമയം, ഇൻക്വസ്റ്റിന് പൊലീസിനെ സഹായിച്ചയാൾക്ക് നൽകാനാണ് പണം എടുത്തതെന്നാണ് എസ്ഐയുടെ വിശദീകരണം.
ഇതിനിടെ തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ സിവിൽ പൊലീസ് ഓഫീസറെ ബൈക്കിടിച്ച് വീഴ്‌ത്തിയതായി പരാതി. വിഴിഞ്ഞം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രാകേഷിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. കഴിഞ്ഞദിവസം കല്ലുവെട്ടാൻകുഴി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടെ എത്തിയ ബൈക്കിന് കൈകാണിച്ചുവെങ്കിലും അമിത വേഗത്തിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാകേഷിന് ഇടുപ്പിന്റെ ഭാഗത്ത് ഗുരുതര പരിക്കേറ്റു. കൈയിലും മുറിവുണ്ട്. അപകടത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാകേഷിനെ ഇടിച്ചിട്ട വാഹനം തിരിച്ചറിയുന്നതിനായി സിസിടിവി ക്യാമറകൾ പരിശോധിക്കുകയാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.