തിരുവനന്തപുരം: ആനറയിൽ കാമുകിക്കൊപ്പം ജീവിക്കാൻ പാർക്കിൻസൺസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ 64കാരനായ വിമുക്തഭടൻ പിടിയിൽ. ആനയറ കിംസ് ആശുപത്രിക്ക് സമീപമുള്ള ഈറോഡ് ഹൗസിൽ എസ്. ഷീല മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് കെ. വിധുവിനെ പൊലീസ് പിടികൂടിയത്. ഷീലയെ ഇയാൾ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. 2024 സെപ്റ്റംബർ 26ന് ആയിരുന്നു ഷീല മരിച്ചത്. ഭാര്യ കട്ടിലിൽ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു വിധു ബന്ധുക്കളേയും നാട്ടുകാരേയും ധരിപ്പിച്ചത്. ഷീലയുടെ മരണത്തിൽ മക്കളിൽ ചിലർ സംശയം പ്രകടിപ്പിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ പരാതി നൽകിയില്ല.ചോദ്യം ചെയ്യലിൽ ഇയാൾ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു. ഭാര്യ ചികിത്സയിലാണെന്നതിനാൽ പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന് വിധു ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണത്തിൽ സംശയം ഉയർന്നു. തെളിവുകൾ ലഭിച്ചതോടെ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു പ്രതിയുടെ അറസ്റ്റ്. രാത്രി അറസ്റ്റ് രേഖപ്പെടുത്തി, ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ.ദിനിൽ, മെഡിക്കൽ കോളേജ് എസ്എച്ച്ഒ ബി.എം.ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രോഗബാധിതയാവുന്നതിന് മുമ്പു തന്നെ ഭർത്താവിന് കാമുകിയുള്ള വിവരം അറിഞ്ഞിരുന്നതും ഇതു ചോദ്യം ചെയ്തതോടെ വിധു ഷീലയെ മർദ്ദിച്ചതും ഇയാൾ പൊലീസിനോട് വിശദമാക്കി. മുൻപും ഷീലയെ വധിക്കാൻ ശ്രമിച്ചിരുന്നതായി കുറ്റസമ്മതം നടത്തി.