ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) തീവണ്ടി ഹൈജാക്ക് ചെയ്ത് ബന്ദികളാക്കിയ 104 പേരെ പാക് സുരക്ഷാസേന കനത്ത ഏറ്റുമുട്ടലിനൊടുവിൽ മോചിപ്പിച്ചു. ബാക്കിയുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പോരാട്ടത്തിൽ പതിനാറ് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. മുപ്പതോളം സൈനികരും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ബിഎല്‍എയുമായി കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു. മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് സൈന്യത്തെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരെ ട്രെയിന്‍ മാര്‍ഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചു. ഏറ്റുമുട്ടലിൽ ട്രെയിന്റെ ലോക്കോ പൈലറ്റും മരിച്ചതായാണ് വിവരം. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് തട്ടിയെടുത്തത്. ഗുദലാറിനും പീരു കൊനേരിക്കുമിടയില്‍ എട്ടാംനമ്പര്‍ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. ഒമ്പത് കോച്ചുകളുള്ള ട്രെയിനിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500ഓളം യാത്രക്കാരുണ്ടായിരുന്നു. ബലൂചിസ്താൻ പ്രവിശ്യ സ്വതന്ത്രമാക്കാൻ പോരാടുന്ന സായുധസംഘടനയാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി.