മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 54 വർഷം ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്സോ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാൾ പീഡനത്തിനിരയാക്കിയത്. 54 വർഷം തടവും 2,95,000 രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം പ്രതിക്ക് മഞ്ചേരി പോക്സോ കോടതി വിധിച്ചത്.2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ഉസ്താദ് എന്നറിയപ്പെടുന്ന മുഹമ്മദ് പി.സിയാണ് കേസിലെ പ്രതി. ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടിൽ പതിവായി എത്തുമായിരുന്നു. ചികിത്സയ്ക്കാണെന്ന് പറഞ്ഞ് അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിന് ശേഷമായിരുന്നു പീഡനം.കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുന്നെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞത്. ഇത്തരത്തിൽ രണ്ടു മാസത്തിനിടെ മൂന്നു തവണയാണ് ഇയാൾ കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. ഒടുവിൽ സഹോദരിയോടാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന്, മാതാപിതാക്കളുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.









