ദേശീയപാതയില്‍ വടകര കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.ഡ്രൈവര്‍ വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്,ജീവനക്കാരനായ കണ്ണൂര്‍ പറശ്ശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.വാഹനത്തിന്റെ മുന്നിലെ പടിയിലും പിൻഭാഗത്തുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കുന്നംകുളം പന്നിത്തടത്ത് നിന്ന് വിവാഹ പാര്‍ട്ടിയുമായി കണ്ണൂരിലേക്ക് പോയതായിരുന്നു കാരവന്‍.തിരിച്ച് വരുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ട് ഉറങ്ങുന്നതിനിടെ അപകടം സംഭവിച്ചതാകാമെന്നാണ് പോലീസ് നിഗമനം.കഴിഞ്ഞ ദിവസം മുതല്‍ റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഇവിടെ വാഹനം ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു.വിവാഹത്തിനു ആളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്











