കൊച്ചിയിൽ, കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി, 14കാരന് മദ്യവും കഞ്ചാവും നല്‍കിയ കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി പ്രബിനെ കൊച്ചിയില്‍ നിന്നുതന്നെയാണ് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ക്രൂരതയ്ക്കിരയായ പതിനാലുകാരന്‍റെ അമ്മയുടെ പരാതിയില്‍ കേസെടുത്ത് രണ്ടാം ദിനമാണ് പ്രതി തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി പ്രബിന്‍ അലക്സാണ്ടറിനെ നോര്‍ത്ത് പൊലീസ് പിടികൂടിയത്. കൊച്ചിയില്‍ ഒളിവില്‍ തുടരുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.വടുതലയില്‍ അമ്മൂമ്മയൊടൊപ്പം താമസിച്ചിരുന്ന 14 വയസ്സുകാരന്‍ തനിക്ക് നേരിടേണ്ടിവന്ന ക്രൂരത കഴിഞ്ഞ ദിവസം കൈരളി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. അമ്മൂമ്മയുടെ ആണ്‍സുഹൃത്ത്, തന്നെ മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും താന്‍ അതിനു സമ്മതിക്കാതിരുന്നപ്പോള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തുവെന്നുമായിരുന്നു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബാലനീതി നിയമപ്രകാരവും ബി എന്‍ എസിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തതിന് പിന്നാലെ പ്രബിന്‍ ഒളിവില്‍പ്പോവുകയായിരുന്നു. പ്രബിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കെ ഒളിവിലിരുന്നുകൊണ്ട് പ്രതി കുട്ടിയുടെ രണ്ടാനച്ഛന്‍റെ മൊബൈല്‍ ഫോണിലേക്ക് ഭീഷണി സന്ദേശമയച്ചിരുന്നു.രജനീകാന്തിന്‍റെ പേട്ട സിനിമയിലെ രംഗമാണ് വീഡിയോ മെസേജായി അയച്ചത്.സെന്‍റിമെന്‍സുമായി വന്നാല്‍ കൊലനടക്കുമെന്ന് പറയുന്ന രംഗമായിരുന്നു അത്