ഓഗസ്‌റ്റോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലുമെല്ലാം പ്രീപെയ്ഡ് സ്മാര്‍ട്ട് വൈദ്യുത മീറ്ററുകള്‍ (pre-paid smart electricity meters) സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം. നവംബറോടെ ഉയര്‍ന്ന വൈദ്യുത ലോഡുള്ള വാണിജ്യ-വ്യവസായ ഉപഭോക്താക്കളും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വൈദ്യുതി മോഷണം തടയുന്നതിനും വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നീക്കം.
പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ പോലെ മുന്‍കൂറായി പണമടച്ച് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് വൈദ്യുത സ്മാര്‍ട്ട് മീറ്ററുകള്‍. നിലവില്‍ ഉപയോഗിച്ച വൈദ്യുതിയുടെ കണക്ക് അനുസരിച്ചാണ് ബില്ല് വരുന്നത്. എന്നാല്‍ സ്മാര്‍ട്ട് മീറ്റര്‍ വരുന്നതോടെ മുൻകൂറായി റീചാര്‍ജ് ചെയ്ത് ഉപയോഗിക്കണം. ഘട്ടം ഘട്ടമായി സാധാരണ ഉപഭോക്താക്കളിലേക്കും സ്മാര്‍ട്ട് മീറ്ററുകള്‍ എത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എഐ, മെഷീന്‍ലേണിങ് അധിഷ്ടിത അനലിറ്റിക്‌സ് എന്നിവയിലൂടെ ഉപഭോക്താക്കളുടെ ഇടപ്പെടല്‍ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സഹായിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ പറഞ്ഞു. ചണ്ഡീഗഢില്‍ നടന്ന വടക്കന്‍ മേഖലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാര്‍ട്ട് മീറ്റര്‍ ആപ്ലിക്കേഷനുകളിലെ ഇന്‍-ബില്‍ട്ട് ഫീച്ചറുകളിലൂടെ വൈദ്യുത ഉപഭോഗം സംബന്ധിച്ച് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാങ്കേതികവിദ്യ ഉപഭോക്താക്കളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
2034-35 ഓടെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 446 ജിഗാവാട്ടായി ഉയരുമെന്നാണ് പ്രവചിക്കുന്നത്. ഇതിനനുസൃതമായി വിഭവ പര്യാപ്തത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ശക്തമായ ആസൂത്രണം നടത്തണമെന്ന് മനോഹര്‍ ലാല്‍ ഘട്ടര്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആണവോര്‍ജ്ജം ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ ഉത്പാദന മേഖലകള്‍ വൈവിധ്യവല്‍ക്കരിക്കാനും മന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാര്‍ വകുപ്പുകളുടെ വൈദ്യുതി കുടിശ്ശികകള്‍ സമയബന്ധിതമായി അടയ്ക്കാന്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ വൈദ്യുതി ബില്ലിലെ കുടിശ്ശിക ഇപ്പോഴും ഒരു ആശങ്കയായി നിലനില്‍ക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ബില്ല് ഇപ്പോഴും അടച്ചിട്ടില്ലെന്നും കുടിശ്ശികയായി തുടരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വര്‍ഷവും ഈ കാലതാമസം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ളിലെ വൈദ്യുതി പ്രസരണ പദ്ധതികളിലെ കാലതാമസം പരിഹരിക്കുന്നതിന് ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള ധനസഹായം ഉള്‍പ്പെടെ വിവിധ ധനസഹായ മാര്‍ഗങ്ങള്‍ കണ്ടെത്താനും മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 2025-26 ലെ കേന്ദ്ര ബജറ്റ് സംസ്ഥാനതല മൂലധന ചെലവുകള്‍ക്കും പ്രസരണ പദ്ധതികളുടെ നവീകരണങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിനായി 50 വര്‍ഷത്തെ പലിശ രഹിത വായ്പയായി 1.5 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റെന്യൂവബിള്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്‍ (ആര്‍പിഒ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും നിര്‍ണായകമായ അടിസ്ഥാന സൗകര്യ പദ്ധതി ആസൂത്രണത്തിനായി ടീമുകള്‍ രൂപീകരിക്കാനും അദ്ദേഹം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ഹരിയാന ഊര്‍ജ്ജ മന്ത്രി അനില്‍ വിജ്, പഞ്ചാബ് ഊര്‍ജ്ജ മന്ത്രി ഹര്‍ഭജന്‍ സിംഗ്, ഉത്തരാഖണ്ഡ് വനം മന്ത്രി സുബോധ് ഉനിയാല്‍, ഉത്തര്‍പ്രദേശ് ഊര്‍ജ്ജ മന്ത്രി എകെ ശര്‍മ്മ, ഡല്‍ഹി ഊര്‍ജ്ജ മന്ത്രി ആശിഷ് സൂദ്, ജമ്മു കശ്മീര്‍ ജലശക്തി, പരിസ്ഥിതി, വനം, ഗോത്രകാര്യ മന്ത്രി ജാവേദ് അഹമ്മദ് റാണ, രാജസ്ഥാന്‍ ഊര്‍ജ്ജ സഹമന്ത്രി ഹീരലാല്‍ നാഗര്‍ എന്നിവര്‍ പങ്കെടുത്തു.