നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമർപ്പണം. കെ.പി.സി.സി.വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുൾ വഹാബ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. വൻജനാവലിയുടെ സാന്നിധ്യത്തിൽ പ്രകടനമായാണ് ആര്യാടൻ ഷൗക്കത്ത് പത്രികാ സമർപ്പണത്തിനെത്തിയത്. ഇതിനിടെ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.
നിലമ്പൂരിൽ വന്നിറങ്ങിയ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് എൽഡിഎഫ് പ്രവർത്തകർ സ്വീകരണമൈാരുക്കിയിരുന്നു. ഈ വഴിയിലൂടെയായിരുന്നു യുഡിഎഫിന്റെയും പ്രകടനം. ഇതിനിടെയാണ് ചില പ്രവർത്തകർ സംഘർഷത്തിലേർപ്പെട്ടത്. കൈയാങ്കളിയിലേക്ക് പോകുന്നതിന് മുന്നേ നേതാക്കൾ ഇടപെടൽ നടത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയാക്കിയാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സ്വരാജും ഇന്ന് പത്രിക സമർപ്പിക്കുന്നുണ്ട്. നിലവിൽ നിലമ്പൂരിൽ റോഡ് ഷോ നടത്തുകയാണ് സ്വരാജ്.