സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുവർധനകളും ഇളവുകളും ആനുകൂല്യങ്ങളും നാളെ മുതൽ പ്രാബല്യത്തിൽ വരും. വാഹന നികുതിയും ഭൂനികുതിയും കോടതി ഫീസും അടക്കമുള്ളവ നാളെ മുതൽ വർധിക്കും. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധന ഏപ്രിൽ മുതൽ ഉണ്ടാകും.
15 വർഷം കഴിഞ്ഞ ഇരുചക്രവാഹനങ്ങൾക്കും മുച്ചക്രവാഹനങ്ങൾക്കും നികുതി 900 രൂപയിൽ നിന്ന് 1350 രൂപയായാണ് വർധിക്കുന്നത്. ചെറുകാറുകൾക്ക് ഇപ്പോഴുള്ള 6400 രൂപ എന്നത് ഒമ്പതിനായിരത്തി അറുനൂറ് രൂപയായി വർധിക്കും. 8600 രൂപ നികുതിയുള്ള കാറുകൾക്കുള്ള നികുതി ഇനിമുതൽ 12900 ആയിരിക്കും. നിലവിൽ 10600 രൂപ നികുതിയുള്ള കാറുകൾക്ക് ഇനിമുതൽ 15,900 രൂപ നൽകേണ്ടിവരും.
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതിയിലും വർധനവ് ഉണ്ടാകും 15 ലക്ഷം രൂപ വരെയുള്ള അഞ്ചു ശതമാനവും 15 മുതൽ 20 ലക്ഷം രൂപ വരെയുള്ള എട്ടു ശതമാനവും 20 ലക്ഷത്തിനും മേൽ 10 ശതമാനവും നികുതി നൽകണം ഇരുചക്ര മുഖചക്ര ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി നിലവിലുള്ള 5% ആയി തന്നെ തുടരും. ബസുകൾക്കുള്ള ത്രൈമാസ നികുതിയിൽ 10ശതമാനം കുറവ് വരും.
ഭൂ നികുതിയിൽ 50 ശതമാനം വർധനവാണുണ്ടാവുക. 23 ഇനം കോടതി ഫീസുകളും വർദ്ധിക്കും. സർക്കാർ ജീവനക്കാരുടെ 21 ശതമാനം ക്ഷാമബത്ത കുടിശ്ശികയിൽ മൂന്ന് ശതമാനം ഏപ്രിൽ മുതൽ നൽകും എന്നിങ്ങനെയാണ് മാറ്റങ്ങള്‍.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ 3% വർധന (ഏപ്രിലിലെ ശമ്പളം മുതൽ). ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനത്തിൽ 5% വർധനവുണ്ടാകും. ജീവനക്കാരുടെ ഭവനനിർമാണ വായ്പയിൽ 2% പലിശയിളവ് ഉണ്ടാകും.
24 മണിക്കൂറെങ്കിലും ഒരു ജില്ലയിൽ മൊബൈൽ സേവനം മുടങ്ങിയാൽ അവിടെ റജിസ്റ്റർ ചെയ്തിരിക്കുന്ന ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ട്രായ് നിർദേശം പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. തത്തുല്യമായ ദിവസത്തെ വാലിറ്റിഡി തനിയെ ക്രെഡിറ്റ് ആകും. ഒരു ജില്ലയിലോ സംസ്ഥാനത്തോ കുറഞ്ഞത് 4 മണിക്കൂറെങ്കിലും സേവനതടസ്സമുണ്ടായാൽ കമ്പനി ഇക്കാര്യം ട്രായിയെ 24 മണിക്കൂറിനകം അറിയിക്കണം.
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള പുതിയ യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) നാളെ പ്രാബല്യത്തിൽ വരും. നിലവിലുള്ള കേന്ദ്ര ജീവനക്കാർക്ക് യുപിഎസിലേക്കു മാറണമെങ്കിൽ ജൂൺ 30ന് മുൻപ് ഓപ്ഷൻ നൽകണം. ഇല്ലെങ്കിൽ നിലവിലെ എൻപിഎസിൽ (നാഷനൽ പെൻഷൻ സിസ്റ്റം) തന്നെ തുടരും. ഏപ്രിൽ 1 മുതൽ കേന്ദ്ര സർവീസിൽ പ്രവേശിക്കുന്നവർ പിന്നീടുള്ള 30 ദിവസത്തിനകം യുപിഎസിനായി അപേക്ഷ നൽകണം.
മാരുതി, ടാറ്റ മോട്ടേഴ്സ്, കിയ, ഹ്യുണ്ടായ്, ഹോണ്ട, റെനോ, ബിഎംഡബ്ല്യു, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ കാറുകൾക്ക് ഈ മാസം വിലകൂടും. 2 മുതൽ 4% വരെയാണ് വർധന പ്രഖ്യാപിച്ചിരിക്കുന്നത്.
യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ നിർജീവമെങ്കിൽ ഇവ നീക്കാൻ ബാങ്കുകൾക്ക് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദേശം നൽകിയിട്ടുണ്ട്. സൈബർ തട്ടിപ്പുകൾ തടയാനാണിത്.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ നാളെ മുതൽ 369 രൂപയായി വർധിക്കും. നിലവിൽ ഇത് 346 രൂപയാണ്. 23 രൂപയാണ് വർധന.
നാളെ മുതൽ ജൂൺ 30 വരെയുള്ള പാദത്തിലും ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും.
ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ് വഴിയും ബാങ്ക് ശാഖ വഴി നേരിട്ടും പണമയയ്ക്കുമ്പോൾ സ്വീകർത്താവിന്റെ പേരറിയാനുള്ള സൗകര്യം ഉടൻ. അബദ്ധത്തിൽ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്നം ഇനിയുണ്ടാകില്ല. പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്നു പരിശോധിച്ച് ഉറപ്പാക്കാനുള്ള ‘അക്കൗണ്ട് ലുക്ക്–അപ്പ്’ സംവിധാനം ഏപ്രിൽ ഒന്നിനു മുൻപ് നടപ്പാക്കാനാണ് റിസർവ് ബാങ്ക് ധനകാര്യസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
നാളെ മുതൽ 10 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് 30 ദിവസത്തിലും പഴക്കമുള്ള ഇ–ഇൻവോയ്സുകൾ റിപ്പോർട്ട് ചെയ്യാനാകില്ല. യഥാസമയത്തുള്ള നികുതി ഇടപാട് ഉറപ്പാക്കാനും ടാക്സ് ഇൻവോയ്സിങ് റിപ്പോർട്ടിങ്ങിലെ കാലതാമസം ഒഴിവാക്കാനുമാണിത്.
വാടകയ്ക്കു നൽകിയ വീട്ടിൽനിന്നുള്ള വരുമാനം ബിസിനസ് വരുമാനമെന്നു കാണിച്ചുള്ള നികുതിവെട്ടിപ്പ് നാളെ മുതൽ നടക്കില്ല. യഥാർഥത്തിൽ ‘ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി’ എന്ന ഐടിആർ ഹെഡിലാണ് ഈ വരുമാനം കാണിക്കേണ്ടത്. എന്നാൽ പലരും ഇത് ബിസിനസ് വരുമാനമായി രേഖപ്പെടുത്തി കുറഞ്ഞ നികുതിയാണ് നൽകുന്നത്. ൂോആദായനികുതി നിയമത്തിലെ ഭേദഗതിയനുസരിച്ച് വീട്ടുവാടക ബിസിനസ് വരുമാനത്തിൽ ഇനി ഉൾക്കൊള്ളിക്കാനാകില്ല.
പൂർണ ആദായനികുതിയൊഴിവിനുള്ള വാർഷികവരുമാന പരിധി പുതിയ സാമ്പത്തികവർഷത്തിൽ 7 ലക്ഷം രൂപയിൽനിന്ന് 12 ലക്ഷമാകും. രാജ്യത്ത് ഒരു കോടിയാളുകൾക്ക് നികുതി ബാധ്യത ഒഴിവാകും.