തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തിൽ അന്വേഷണസംഘം. പ്രതി അഫാന്റെ ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടെന്ന് പൊലീസ് പറഞ്ഞു. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷം അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. സല്‍മാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ സ്വന്തം അക്കൗണ്ട് വഴി അഫാന്‍ കടക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.ബാക്കി പണം ഉപയോഗിച്ചാണ് ഭക്ഷണവും മദ്യവും വാങ്ങിച്ചത്. അനുജനെ കൊലപ്പെടുത്തിയ ശേഷം കയ്യിൽ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിന് സമീപം വിതറി. വിദേശത്ത് പിതാവ് കടബാധ്യതയിലായതും അമ്മ ഷെമിയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിച്ചിരുന്നു. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യില്‍ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാൻ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്നേഹിച്ച പെൺകുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അലട്ടിയിരുന്നു.മുത്തശ്ശിയാണ് ഇടയ്ക്കിടെ പണം നല്‍കിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നല്‍കി. എന്നാല്‍, പണം തിരികെ ലഭിക്കാനുള്ള ചിലര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. പിതാവ് അബ്ദുല്‍ റഹീം വിദേശത്തു ബിസിനസ് നടത്തി കടബാധ്യത വരുത്തി. പണം മടക്കി നല്‍കാത്തതിനാല്‍ അദ്ദേഹം യാത്രാവിലക്ക് നേരിടുകയാണ്. ഇതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് കുടുംബം ചിന്തിച്ചു. എന്നാല്‍ മരിച്ചില്ലെങ്കിലോ എന്ന ആശങ്കയെ തുടര്‍ന്നാണ് കൊലപാതകം നടത്താൻ തീരുമാനിച്ചത്.വ്യാഴാഴ്ച അഫാനും ഫർസാനയും സ്വർണം പണയം വെച്ചത് കടബാധ്യതകളിൽ ചിലത് തീർക്കാനായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള കടങ്ങള്‍ മാത്രമേയുള്ളൂവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയെപ്പറ്റിയോ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെപ്പറ്റിയോ തന്നെ അറിയിച്ചിട്ടില്ലെന്നും റഹീം വ്യക്തമാക്കി.