ലുലു ഗ്രൂപ്പ് ഗുജറാത്തില്‍ സ്ഥാപിക്കുന്നത് മാള്‍ മാത്രമല്ല, അതുക്കും മേലെ: ഇന്ത്യയിലെ തന്നെ ഏറ്റവും വലുത്
കോഴിക്കോട്ടെ പുതിയ ലുലു മാള്‍ സെപ്തംബർ 9 ന് തുറന്ന് പ്രവർത്തനം ആരംഭിക്കാന്‍ പോകുകയാണ്.കോഴിക്കോട് ജില്ലക്കാർക്ക് മാത്രമല്ല, മറ്റ് സമീപജില്ലകളിലേയും ആളുകള്‍ മാങ്കാവിലെ ഈ ലുലു മാളില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല.കോഴിക്കോടിന് പിന്നാലെ കോട്ടയത്തും പുതിയ മാളിന്റെ പ്രവർത്തനം ലുലു ഉടന്‍ ആരംഭിക്കും.
കേരളത്തില്‍ മാത്രല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തങ്ങളുടെ പ്രവർത്തനം കൂടുതല്‍ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. തമിഴ്‌നാട്, ഗുജറാത്ത്, ജമ്മു കാശ്മീർ, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ പുതിയ ഷോപ്പിംഗ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങൾ എന്നിവയിലൂടെ ഇന്ത്യയിലുടനീളം സാന്നിധ്യം വിപുലീകരിക്കുകയാണ് ലക്ഷ്യം.
ലുലുവിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന പദ്ധതി വരാന്‍ പോകുന്നത് ഗുജറാത്തിലെ അഹമ്മദാബാദിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിൽ ഒന്നായിരിക്കും അഹമ്മദാബാദിൽ നിർമ്മിക്കുക. 40 ബില്യൺ രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത് അഹമ്മദാബാദ് മുനിസിപ്പൽ കൗൺസിലിൻ്റെ ലേലത്തിലൂടെ ചന്ദ്‌ഖേഡയിലെ എസ്‌പി റിംഗ് റോഡിലെ ഭൂമി ഇതിനകം തന്നെ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.
നിർദിഷ്ട ഷോപ്പിംഗ് മാളിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യൂസഫലി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. "ഷോപ്പിംഗ് മാൾ പദ്ധതി മാത്രം 7,500-ലധികം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കും" എന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധവും സൗഹൃദവും ചരിത്രപരമാണ്, അത് അനുദിനം ശക്തിപ്പെടുകയാണ്. പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ സന്ദർശനങ്ങൾ ഈ ബന്ധത്തെ മൊത്തത്തിൽ ഒരു പുതിയ തലത്തിലേക്ക് എത്തിച്ചു." വൈബ്രൻ്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി നടന്ന ഇന്ത്യ-യുഎഇ ബിസിനസ് ഉച്ചകോടിയിൽ യൂസഫലി പറഞ്ഞു.
"ഷോപ്പിംഗ് മാളുകൾക്ക് പുറമേ, ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാർക്ക് ഗുജറാത്തിൽ സ്ഥാപിക്കാൻ ഞങ്ങൾ യു എ ഇ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു, അവിടെ ഞങ്ങളുടെ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക്സ് കേന്ദ്രം ഉണ്ടാകും," യൂസഫ് അലി കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിൽ ലുലു ഗ്രൂപ്പ് നടത്താന്‍ പോകുന്ന നിക്ഷേപത്തെ കുറിച്ചും യൂസഫലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. "സംസ്ഥാനത്തുടനീളം ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും ഞങ്ങൾ കൊണ്ടുവരും. ചെന്നൈയിലെ വിവിധ മേഖലകളില്‍ ഞങ്ങളുടെ സാന്നിധ്യം ഉരപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു." അദ്ദേഹം പറഞ്ഞു.