പേരാമ്പ്രയിൽ അച്ഛനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ; മരണം വാരിയെല്ല് തകർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പേരാമ്പ്ര:കൂത്താളി രണ്ടേയാറില്‍ അച്ഛനെ ചവിട്ടികൊന്ന മകൻ അറസ്റ്റിൽ. ചാത്തങ്കോട്ട് ശ്രീധരനെ (സിറ്റി ശ്രീധരന്‍– 69) കൊലപ്പെടുത്തിയ മകൻ ശ്രീലേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ശ്രീധരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാരിയെല്ല് തകർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീധരനും ശ്രീലേഷും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇവര്‍ നിരന്തരം വഴക്കുണ്ടാക്കുകയും അടിപിടിയില്‍ കലാശിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ഇവർ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയിലെ ബന്ധുവീട്ടിലായിരുന്നു. രണ്ടു മണിയോടുകൂടി ശ്രീലേഷ് വിമലയെ ഫോണ്‍ വിളിച്ച്, ശ്രീധരൻ സുഖമില്ലാതെ വീട്ടില്‍ കിടക്കുന്നുണ്ടെന്നും തനിക്ക് നോക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. ഉടന്‍ തന്നെ വിമല ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയായ കാര്‍ത്ത്യായനിയെ വിളിച്ച് വിവരം പറഞ്ഞു.കാര്‍ത്ത്യായനി വീട്ടില്‍ എത്തിയശേഷം നാട്ടുകാരോട് വിവരം പറയുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ശ്രീധരനെ മരിച്ച നിലയില്‍ കട്ടിലില്‍ കണ്ടെത്തിയത്. തലയുടെ പിന്നിൽ മുറിവേറ്റ പാടും കട്ടിലില്‍ രക്തവും കണ്ടെത്തി.
മൂന്നു വര്‍ഷം മുൻപ് ശ്രീധരനെ ശ്രീലേഷ് മോട്ടര്‍സൈക്കിള്‍ ഇടിപ്പിച്ച് പരുക്കേല്‍പ്പിച്ചതായും കാലൊടിഞ്ഞ് ശ്രീധരന്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡിവൈഎസ്പി വി.വി.ലതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയാണ് അന്വേഷണം ആരംഭിച്ചത്