മമ്മൂട്ടി അമ്മ യോഗത്തില്‍ കരഞ്ഞു;ദിലീപിന് അത് സഹിച്ചില്ല,'തള്ളക്ക് വിളിച്ച' വിവാദത്തില്‍ സംഭവിച്ചത് ഇതാണ്
തിരുവനന്തപുരം:പാർവതി തിരുവോത്തിനെ പോലുള്ള കലാകാരിയെ ദിലീപ് എന്നല്ല ആര് വിചാരിച്ചാലും സിനിമ രംഗത്ത് നിന്നും ഒതുക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്.ആരോ പറഞ്ഞത് പോലെ കയ്യില്‍ മരുന്നുള്ള അഭിനേത്രിയാണ് പാർവതി. അടുത്തിടെ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് ഞാന്‍ രണ്ട് തവണ കണ്ടുവെന്നും ശാന്തിവിള ദിനേശ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
വർത്തമാന മലയാള സിനിമയില്‍ ക്യാരക്ടറിന്റെ കാര്യത്തില്‍ 90 മാർക്ക് വരെ കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് പൃഥ്വിരാജ്. ഒന്നുമില്ലെങ്കിലും ഒരു തിരക്കഥ വായിച്ചിട്ട് പറ്റില്ലെങ്കില്‍ അത് മുഖത്ത് നോക്കി അദ്ദേഹം പറയും. അല്ലാതെ ദിലീപിനെ പോലെ അഞ്ച് വർഷം നടത്തിക്കില്ല. ദിലീപ് പറ്റില്ലെന്ന് പറയില്ല. ഇക്കാര്യം ഞാന്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ എനിക്ക് ഒരാളോട് നോ പറയാന്‍ അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പൃഥ്വിരാജിന് നോ പറയാന്‍ ഒരു മടിയും ഇല്ല.
ഞാന്‍ ചെയ്ത ഒരു സിനിമയില്‍ ആദ്യം വെച്ചിരുന്നത് കലാഭവന്‍ മണിയേയാണ്. എന്നോട് ഒരു വൃത്തികേട് കാണിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഒഴിവാക്കുകയാണ് ചെയ്തത്. പകരം ലാലിനെ വെച്ചു. ഈ പവർഗ്രൂപ്പ് അന്ന് ഉണ്ടായിരുന്നെങ്കില്‍ ദിലീപ് വിളിച്ചിട്ട് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ മണിയെ മാറ്റിയിട്ട് ലാലിനെ വെച്ച് ചെയ്യാന്‍ പറ്റില്ലെന്ന് പറയുമോ. വീട്ടില്‍ പോയി പറയടാ എന്ന് ഞാന്‍ പറയുമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.
സിനിമയില്‍ വിജയ ഗ്രൂപ്പ് മാത്രമേയുള്ളു. നിങ്ങളുടെ സിനിമ ഓടുമെങ്കില്‍ നിങ്ങളാണ് പവർ ഗ്രൂപ്പ്. മോഹന്‍ലാലിന്റെ പേരില്‍ പവർഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കും. കാരണം അദ്ദേഹത്തിന് 25 കോടി കൊടുത്ത് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഷൂട്ടിങ് തുടങ്ങുമ്പോള്‍ തന്നെ കച്ചവടമാകും. അതുകൊണ്ട് തന്നെ അയാള്‍ ഒരു പവർ ഗ്രൂപ്പിന്റെ ആളാണ്.
മമ്മൂട്ടിയുടെ കാര്യത്തിലും ഞാന്‍ അങ്ങനെ പറയും. പവർ ഗ്രൂപ്പിന്റെ നേതാവായിട്ട് വേണമെങ്കില്‍ ഇപ്പോള്‍ പൃഥ്വിരാജിനേയും പറയാം. മോഹന്‍ലാലിനെ വെച്ച് അടക്ക് വലിയ ബ്രഹ്മാണ്ഡ പടങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ചിലരെ അങ്ങ് ബ്രാന്‍ഡ് ചെയ്യുന്നതാണ് ഇവിടുത്തെ പ്രധാന പ്രശ്നം.
ദിലീപ് തിലകനെ തള്ളക്ക് വിളിച്ചു എന്നൊക്കെ പറയുന്നുണ്ടല്ലോ. ആ സംഭവം അങ്ങനെ ഒന്നുമല്ല. അമ്മയുടെ യോഗത്തില്‍ തിലകന്‍ വളരെ മോശമായി സംസാരിച്ചപ്പോള്‍ മമ്മൂട്ടി കരഞ്ഞു. മമ്മൂട്ടിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോള്‍ ദിലീപിന് സഹിച്ചില്ല. അതോടെയാണ് അദ്ദേഹം നിങ്ങള്‍ക്ക് മനസ്സില്‍ കാരുണ്യം ഇല്ലേ എന്നോ മറ്റോ ദിലീപ് തിലകനോട് കൈ ചൂണ്ടി സംസാരിക്കുന്നത്.
ഇത് അല്ലാതെ ദിലീപ് ആരെയെങ്കിലും അടിക്കാന്‍ പോയെന്നോ ചീത്ത വിളിച്ചെന്നോ ഞാന്‍ അംഗീകരിക്കില്ല. മമ്മൂട്ടി കരയുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ലെന്നാണ് ദിലീപ് പറഞ്ഞത്. പക്ഷെ തിലകന്‍ പറഞ്ഞത്, മമ്മൂട്ടിയുടേത് കള്ളക്കണ്ണീർ ആണെന്നാണ്. ഇത്തരത്തില്‍ പല കാര്യങ്ങളിലും ദിലീപ് ഇടപെട്ടിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.