ഗുരുവായൂരില്‍ ഇന്ന് കല്ല്യാണ മേളം' 354 കല്യാണങ്ങള്‍
പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങി; ചരിത്രം കുറിച്ച് ഗുരുവായൂര്‍ ക്ഷേത്രം
ഗുരുവായൂർ:ഗുരുവായൂരിൽ കല്യാണത്തിരക്കിന്റെ പുതിയൊരു ചരിത്രദിനമാകുകയാണ് ഞായറാഴ്ച.പുലർച്ചെ നാലു മുതൽ ആറ് കല്യാണ മണ്ഡപങ്ങളിലായി 354 കല്യാണങ്ങളാണ് നടക്കുന്നത്. മണ്ഡപങ്ങളെല്ലാം ശനിയാഴ്ച രാത്രി തന്നെ സജ്ജീകരിച്ചു. വിവാഹകാർമികരായ ആറു കോയ്മമാരും മംഗളവാദ്യ-നാഗസ്വര സംഘങ്ങളും ഞായറാഴ്ച നേരത്തേ തയ്യാറായി. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രനടയിൽ 100 പോലീസുകാരും ദേവസ്വം സുരക്ഷാജീവനക്കാരായി 50 പേരുമുണ്ടാകും. പോലീസുകാരെ ശനിയാഴ്ച രാത്രിതന്നെ പലയിടങ്ങളിലായി വിന്യസിച്ചു. സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ വൈകീട്ട് ഗുരുവായൂരിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. പോലീസുകാർക്ക് എ.സി.പി. ടി.പി. സിനോജ് ആവശ്യമായ നിർദേശങ്ങൾ നൽകി. സി.ഐ.മാരായ പ്രേമാനന്ദകൃഷ്ണനും ജി. അജയ്കുമാറും എ.സി.പി.ക്കൊപ്പമുണ്ടായി.
നഗരത്തിലെ 90 ലോഡ്ജുകളിലെ വിവാഹഹാളുകളിൽ വിവാഹസത്കാരം നടക്കുന്നുണ്ട്. അതുകൊണ്ട് അത്രയും ലോഡ്ജുകൾക്കു മുൻപിലും തിരക്കുണ്ടാകുമെന്നതിനാൽ അവിടെയും പോലീസുകാരെ വിന്യസിച്ചു.