ജനകീയ തിരച്ചിലിൽ ഇന്നു കണ്ടെത്തിയത് മൂന്നു ശരീരഭാഗങ്ങൾ, തിരിച്ചടിയായി മഴ

CKMNEWS
0

 ജനകീയ തിരച്ചിലിൽ ഇന്നു കണ്ടെത്തിയത് മൂന്നു ശരീരഭാഗങ്ങൾ, തിരിച്ചടിയായി മഴ


കൽപ്പറ്റ: ഉരുൾപൊട്ടൽ സർവ്വനാശം വിതച്ച മുണ്ടക്കൈയിലും ചൂരൽമലയിലും ഞായറാഴ്ച നടത്തിയ ജനകീയ തിരച്ചിൽ അവസാനിപ്പിച്ചു. കനത്ത മഴയെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ഞായറാഴ്ച നടന്ന തിരച്ചലിൽ മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിൽ പുഴയോട് ചേർന്ന ഭാഗത്ത് നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ ശരീരഭാഗങ്ങൾ കവറുകളിലേക്ക് മാറ്റി.

ദുരന്തത്തിൽ ഉൾപ്പെട്ട 126 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും ഞായറാഴ്ചയും തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഞായറാഴ്ചത്തെ തിരച്ചിലിന് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. 


ഞായറാഴ്ച രാവിലെ ഒൻപത് മണിക്കകം രജിസ്റ്റർ ചെയ്തവർക്കു മാത്രമേ തിരച്ചിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തിരച്ചിലിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ഞായറാഴ്ച പുഴയുടെ താഴെ ഭാഗങ്ങളിൽ സേനയെ ഉപയോഗിച്ച് തെരച്ചിൽ നടത്തും. നേരത്തെ സൂചിമല ഭാഗത്ത് നിന്ന് കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങൾ ശനിയാഴ്ച എയർലിഫ്റ്റ് ചെയ്ത് മേപ്പാടിയിൽ എത്തിച്ചിരുന്നു.


അതേസമയം, ശനിയാഴ്ചത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനം നോക്കികാണുന്നത്.കേരളം തനിച്ചല്ലെന്നും രാജ്യം കൂടെയുണ്ടെന്നും ഉറപ്പുനൽകിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നാശനഷ്ടങ്ങളുടെ  വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ സംസ്ഥാനത്തോട് പധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ശനിയാഴ്ച കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു.

വയനാട്ടിലെ ഉരുൾപ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. അഞ്ചു പേർ അടങ്ങുന്ന വിദഗ്ധ സംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങൾ സന്ദർശിക്കും. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതിൽ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിച്ചതെന്നും വയനാട്ടിൽ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു

Post a Comment

0Comments

Post a Comment (0)