ആരോപണത്തിൽ പ്രതികരിച്ച് മുകേഷ്: സിപിഎമ്മിന്റെ എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ എന്ന് നടൻ

CKMNEWS
0

 ആരോപണത്തിൽ പ്രതികരിച്ച് മുകേഷ്: സിപിഎമ്മിന്റെ  എംഎൽഎ  ആകുമ്പോൾ  എന്തുവേണമെങ്കിലും  പറയാമല്ലോ എന്ന് നടൻ 


കൊല്ലം: തനിക്കെതിരെയുള്ള യുവതിയുടെ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് നടനും എം എൽ എയുമായ മുകേഷ്. ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നും ആരോപണത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു. 'സിപിഎമ്മിന്റെ എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ എന്ന രീതിയാണ്. എനിക്ക് ഒന്നും പറയാനില്ല. യുവതിയെ കണ്ടിട്ടില്ല. 2018ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു. എനിക്ക് ഓർമയില്ലെന്ന്. പല പ്രാവശ്യം ഞാൻ ഫോൺ വിളിച്ചു എടുത്തില്ല എന്നാണ് അവർ പറഞ്ഞത്. ഫോൺ എടുക്കാതെ ഞാൻ ആണ് വിളിച്ചതെന്ന് എങ്ങനെ അറിയാം. മുൻപ് പറഞ്ഞ കാര്യം ഇപ്പോൾ കൊണ്ടുവരുന്നത് ബാലിശമാണ്'- മുകേഷ് പറഞ്ഞു. മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച് വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫാണ് രംഗത്തെത്തിയത്. 2018ൽ ആരോപണം ഉന്നയിച്ച ടെസ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. നാട്ടിലെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ടെ‌സ് ജോസഫ് പറയുന്നു. 'നിയമം അധികാരമുള്ളവർക്ക് മാത്രമാണ്. ഇപ്പോൾ പല കാര്യത്തിലും തനിക്ക് വെളിച്ചം കാണാനാകുന്നുണ്ട്. അതിനാൽ കൂടുതൽ തെളിമയിലേക്ക് നീങ്ങാം.' ടെസ് കുറിക്കുന്നു.മുൻപ് ഒരു ചാനലിലെ പ്രശസ്‌തമായ പരിപാടിയുടെ ഷൂട്ട് നടക്കുന്നതിനിടെയാണ് അന്ന് 20 വയസ് മാത്രമുണ്ടായിരുന്ന ടെസിനോട് മുകേഷ് മോശമായി പെരുമാറിയത് എന്നതായിരുന്നു 2018ൽ ടെസ് ഉന്നയിച്ച മി ടൂ ആരോപണം. ആദ്യമാദ്യം സൗഹാർദ്ദപരമായി പെരുമാറിയ ശേഷം പിന്നീട് മോശമായി പെരുമാറുകയായിരുന്നു.എന്നാൽ അന്നും സംഭവത്തിൽ മുകേഷോ മറ്റാരെങ്കിലുമോ പ്രതികരിച്ചിരുന്നില്ല. പരിപാടിയുടെ ഷൂട്ടിംഗ് സമയത്ത് മുകേഷ് തനിക്കെതിരെ മോശമായി പെരുമാറുകയും വഴങ്ങാതെ വന്നപ്പോൾ മുകേഷിന്റെ റൂം തന്റെ റൂമിന് സമീപത്തേക്ക് മാറ്റുകയും ചെയ്‌തു എന്നാണ് ടെസ് ജോസഫ് പറയുന്നത്. പിന്നീട് അന്ന് തന്റെ ബോസ് ആയ ഡെറെക് ഒ ബ്രയാൻ ഇടപെട്ടാണ് തിരികെ പോകാൻ സാധിച്ചതെന്നാണ് ടെസ് ജോസഫ് പറഞ്ഞത്.

Post a Comment

0Comments

Post a Comment (0)