വിദ്യാര്‍ഥിനിയുടെ വ്യാജ പീഡന പരാതി; യുവാക്കള്‍ ജയിലില്‍ കഴിഞ്ഞത് 68 ദിവസം

CKMNEWS
0

 


സഹപാഠിയുമായുള്ള പ്രണയബന്ധം അമ്മയെ അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ രണ്ട് യുവാക്കളെ പീഡനക്കേസില്‍ കുരുക്കി പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി നല്‍കിയ വ്യാജ പീഡന പരാതിയില്‍ ബന്ധുക്കളായ യുവാക്കള്‍ 68 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെയാണ് ഹൈക്കോടതി രണ്ട് യുവാക്കള്‍ക്കും ജാമ്യം അനുവദിച്ചത്.


യുവാക്കളില്‍ ഒരാള്‍ 2017-ല്‍ പെണ്‍കുട്ടി ആറാംക്ലാസില്‍ പഠിക്കുമ്പോഴും മറ്റൊരാള്‍ കഴിഞ്ഞവര്‍ഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് 19, 20 വയസ്സുള്ള യുവാക്കള്‍ക്കെതിരെ എറണാകുളം തടിയിറ്റപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാക്കള്‍ക്കെതിരെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍ക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തു.

യുവാക്കളുടെ ജാമ്യഹര്‍ജിയോടൊപ്പം പരാതി വ്യാജമാണെന്ന് പെണ്‍കുട്ടിയും പിതാവും സത്യവാങ്മൂലം ഫയല്‍ചെയ്തിരുന്നു. ഇതു പ്രകാരം കോടതി പെണ്‍കുട്ടിയെ നേരിട്ട് വിളിച്ചുവരുത്തി സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയബന്ധം അമ്മയോട് പറഞ്ഞതിന്റെ വ്യക്തിവൈരാഗ്യത്തിലാണ് തെറ്റായ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയെ ധരിപ്പിച്ചു. യുവാക്കള്‍ അറസ്റ്റിലാകുമെന്നും ജയിലിലാകുമെന്നും കരുതിയില്ലെന്നും അവര്‍ തെറ്റുചെയ്തിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മകള്‍ പരാതി നല്‍കിയ വിവരം അറിയുന്നത് എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി.


അതേസമയം പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണമാണിതെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നല്‍കുന്ന പീഡനപരാതിയില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുംമുന്‍പ് ജാഗ്രതവേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് രൂപംനല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടി തെറ്റായ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുന്നത് നിയമം വിലക്കുന്നുണ്ട്. എന്നാല്‍, നിയമം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് വലിയ ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Post a Comment

0Comments

Post a Comment (0)