മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; കടയ്ക്കാവൂരിലെ അമ്മ നിരപരാധി
മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; കടയ്ക്കാവൂരിലെ അമ്മ നിരപരാധി
തിരുവനന്തപുരം:കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി ജയിലിലടച്ച അമ്മയ്ക്ക് നീതിയായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പരാതി വ്യാജമെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം പോക്സോ കോടതിയിൽ റിപ്പോർട്ട് നൽകി. മുൻ ഭർത്താവ് നൽകിയ പരാതിയിലെ ദുരൂഹതകൾ മനോരമ ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. സത്യം ജയിച്ചെന്നും കൂടെ നിന്നവർക്കെല്ലാം നന്ദിയെന്നും യുവതിയുടെ കുടുംബം.
14 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് 4 കുട്ടികളുടെ അമ്മയായ 37 കാരിയെ പൊലീസ് ജയിലിലടച്ചത്. എന്നാൽ ആറ് മാസങ്ങൾക്കൊടുവിൽ ഹൈക്കോടതി നിർദേശ പ്രകാരം എസ്.പി ദിവ്യ ഗോപിനാഥിൻ്റെ നേതൃത്തിലെ സംഘം നടത്തിയ അന്വേഷണത്തിൽ അമ്മയുടെ നിരപരാധിത്ത തെളിയുകയാണ്. ഡോക്ടർമാരും മാന ശാസ്ത്ര വിദഗ്ധരും നടത്തിയ കൗൺസിലിങ്ങിലൂടെ കുട്ടിയുടെ മൊഴി വിശ്വസനീയമല്ലന്ന് ഉറപ്പിച്ചു. വൈദ്യ പരിശോധനയിലും പീഡനത്തിൻ്റെ സൂചനകളില്ല. മറ്റ് മൊഴികളും സാഹചര്യത്തെളിവുകളും അമ്മയ്ക്ക് അനുകൂലമായതോടെയാണ് കേസ് നിലനിൽക്കില്ലന്ന റിപ്പോർട്ട് കോടതിയിൽ നൽകിയത്. കോടതി അംഗീകരിക്കുന്നതോടെ അമ്മ കുറ്റവിമുക്തയാവും.
ഭർത്താവിൻ്റെ രണ്ടാം വിവാഹത്തോടെ യുവതി വിവാഹമോചനം തേടുകയും ഭർത്താവിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തതിന് പിന്നാലെയാണ് പരാതി ഉയർന്നത്. പരാതി വ്യാജമെന്ന് ഇളയ സഹോദരൻ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയതോടെ ദുരൂഹതകൾ പുറത്ത് വന്ന് തുടങ്ങി.ശരിയായ കൗൺസിലിങ്ങും അന്വേഷണവുമില്ലാതെയാണ് അറസ്റ്റന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയും സാക്ഷ്യപ്പെടുത്തിയതോടെ പൊലീസ് വീഴ്ചയും വ്യക്തമായി.ഒടുവിൽ ഹൈക്കോടതിയും ഇടപെട്ടതോടെ അന്വേഷണത്തിന് വഴിയൊരുങ്ങുകയായിരുന്നു