15 പേര്‍ എന്തിന് കരിപ്പൂരിലെത്തി?; സ്ഥലത്ത് ചിതറിയ മദ്യക്കുപ്പികള്‍: ദുരൂഹത
15 പേര്‍ എന്തിന് കരിപ്പൂരിലെത്തി?; സ്ഥലത്ത് ചിതറിയ മദ്യക്കുപ്പികള്‍: ദുരൂഹത
കോഴിക്കോട്∙രാമനാട്ടുകര ദേശീയപാതയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്. മൂന്നു വാഹനങ്ങളിലായി ചെര്‍പ്പുളശേരിയില്‍ നിന്ന് 15 അംഗ സംഘം കരിപ്പൂരിലെത്തിയത് പൊലീസ് അന്വേഷിക്കുന്നു. ഇതിൽ ആറുപേരെ പൊലീസ് ചോദ്യം ചെയ്യുന്നു.
വാഹനത്തിനു സമീപത്തുനിന്ന് പൊട്ടിയ മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. ഇവർ മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. കരിപ്പൂരിൽനിന്നും അപകടസ്ഥലം വരെ ഇവർ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിനായി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പ്രവർത്തനമെന്നാണ് വിവരം. 15 വണ്ടികള്‍ അടങ്ങിയ സംഘമാണ് ഈ വാട്സാപ് ഗ്രൂപ്പിലുള്ളത്.
ഇന്നു പുലർച്ചെ 4.30നു എയർപോർട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീർ (26), ചെർപ്പുളശ്ശേരി താഹിർ (23), മുളയൻകാവ് വടക്കേതിൽ നാസർ (28), മുളയൻകാവ് ചെമ്മക്കുഴി ഇടുംതറ സുബൈർ, ചെർപ്പുളശ്ശേരി ഹസൈനാർ എന്നിവർ അപകടത്തിൽ മരിച്ചിരുന്നു.