28 March 2024 Thursday

അമ്മയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കഴിച്ചു; മകന് 15 വർഷം തടവ്

ckmnews

അമ്മയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കഴിച്ചു; മകന് 15 വർഷം തടവ്


സ്വന്തം അമ്മയെ മൃഗീയമായി കൊലപ്പെടുത്തി മൃതദേഹം ഭക്ഷിച്ച മകന് 15 വർഷം തടവുശിക്ഷ. സ്പാനിഷ് സ്വദേശിയായ 28–കാരൻ ആല്‍ബെർടോ സാഞ്ചസ് ഗോമസാണ് അതിക്രൂരമായ കൊലപാതകം നടത്തിയത്. 2019–ൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കുപ്പികളിൽ സൂക്ഷിച്ച് വയ്ക്കുകയായിരുന്നു.


കൊലപാതക സമയത്ത് താൻ മാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാരിുന്നുവെന്ന സാഞ്ചസിന്റെ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. കൊലപാതകത്തിന് 15 വർഷം തടവും മൃതദേഹത്തിനോടുള്ള അനാദരവിന് 5 വർഷവുമാണ് ശിക്ഷ വിധിച്ചത്. ഒപ്പം 53 ലക്ഷം പിഴയും അടയ്ക്കണം. 

2019–ല്‍ മാഡ്രിഡിൽ വച്ചായിരുന്നു സംഭവം. അമ്മയും മകനും ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ അരിശംമൂത്ത് ഇയാൾ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ അമ്മയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് മൂർച്ചയുള്ള കത്തികൊണ്ട് മുറിച്ച് ഭാഗങ്ങളാക്കുകയായിരുന്നു. പിന്നീട് അൽപ്പാൽപ്പമായി പാകം ചെയ്ത് കഴിക്കാൻ തുടങ്ങി. ബാക്കി ഭാഗങ്ങൾ ഫ്രിഡ്ജിൽ പ്ലാസ്റ്റിക്ക് ബാഗിലാക്കി സൂക്ഷിച്ചു.

അമ്മയുടെ സുഹൃത്ത്  അവരെ കാണാനില്ലെന്ന് പരാതി നൽകിയതിനെതുടർന്ന് അന്വേഷിച്ചെത്തിയ പൊലീസാണ് ‍ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. മരിക്കുമ്പോൾ ഇവർക്ക് 69 വയസ്സായിരുന്നു