ആറാം ക്ലാസുകാരിയെ ഗർഭിണിയാക്കി അധ്യാപകൻ; കാവൽനിന്ന് സഹഅധ്യാപകൻ
ആറാം ക്ലാസുകാരിയെ ഗർഭിണിയാക്കി അധ്യാപകൻ; കാവൽനിന്ന് സഹഅധ്യാപകൻ
ജോധ്പുർ∙ ആറാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവിഷനിലെ സർക്കാർ സ്കൂളിൽനിന്നാണ് നടുക്കുന്ന വാർത്ത. കുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലാക്കിയപ്പോഴാണ് നടുക്കുന്ന പീഡനവിവരം പുറത്തുവരുന്നത്. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്നും കണ്ടെത്തി. ബലേസർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഷേഖല ഗ്രാമത്തിലാണ് സംഭവം. മൊകാംഗഢ് മേഖലയിലെ സർക്കാർ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാഥിനിയെയാണ് അധ്യാപകൻ പീഡിപ്പിച്ചത്.
13 വയസ് പ്രായമുള്ള കുട്ടിയെ പലതവണ അധ്യാപകൻ പീഡനത്തിന് ഇരയാക്കി. കുട്ടി എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന്‍ നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച് ബലാൽസംഗത്തിനിരയാക്കിയെന്നും മറ്റൊരു അധ്യാപകനായ സഹിറാം ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. രണ്ട് അധ്യാപകരും ഇപ്പോൾ ഒളിവിലാണ്. വിവരം പുറത്തുപറയരുതെന്ന് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.