19 April 2024 Friday

കാനഡയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിന് ശേഷം ചിരിച്ചുകൊണ്ട് അറസ്റ്റിലായ 23 കാരന്‍ മുന്‍പും പ്രശ്നക്കാരന്‍

ckmnews

കാനഡയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിന് ശേഷം ചിരിച്ചുകൊണ്ട് അറസ്റ്റിലായ 23 കാരന്‍ മുന്‍പും പ്രശ്നക്കാരന്‍


ഒട്ടാവ: കാനഡയില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയത് ഇരകളുടെ മതവിശ്വാസത്തോടുള്ള അന്ധമായ വിരോധം മൂലമെന്ന് പൊലീസ്. നഥാനിയോല്‍ വെല്‍റ്റ്മാന്‍ എന്ന ഇരുപതുകാരനാണ് ക്രൂരമായ കൊലപാതകത്തിന് പിന്നില്‍. മുട്ട വിതരണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നഥാനിയേല്‍. അമിതമായി പ്രോകോപിതനാവുന്ന സ്വഭാവക്കാരനാണെന്ന് ഒരിക്കല്‍ കോടതിയില്‍ മാനസികരോഗ വിദഗ്ധന്‍റെ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഈ ഇരുപതുകാരന്‍. 


ഇരകളെ നേരത്തെ നേരിട്ട് പരിചയമില്ലാത്ത ഈ ഇരുപതുകാരന്‍റെ ക്രൂരതയ്ക്ക് പിന്നില്‍ അന്ധമായ മുസ്ലിം വിരോധമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് അതിവേഗതയില്‍ സിഗ്നലുകള്‍ തെറ്റിച്ച് വാഹനമോടിച്ച നഥാനിയേലിനെ ഏഴുകിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. രക്ഷാ കവചവും സ്വസ്ഥികയും ധരിച്ചിരുന്ന ഇയാള്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് അറസ്റ്റ് വരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 




ഒന്‍റാറിയോയിലെ സര്‍നിയയിലെ ഒരു കൊളേജിലെ ജീവനക്കാരനായ പിതാവിനും പേര്‍സണല്‍ ട്രെയിനറുമായ അമ്മയ്ക്കുമുള്ള ആറുമക്കളില്‍ ഏറ്റവും മുതിര്‍ന്നയാളാണ് നഥാനിയേല്‍. 10 മുതല്‍ 20 വരെയുള്ള പ്രായത്തിനിടയിലുള്ളവരാണ് നഥാനിയേലിന്‍റെ സഹോദരങ്ങള്‍. രക്ഷിതാക്കള്‍ വേര്‍പിരിഞ്ഞതിന് ശേഷം 2017ലാണ് നിയമപരമായി രക്ഷിതാക്കളുടെ സംരക്ഷണം ഉപേക്ഷിച്ച് വനിതാ സുഹൃത്തിനൊപ്പം സ്വന്തം അപ്പാര്‍ട്ട്മെന്‍റിലായിരുന്നു നഥാനിയേലിന്‍റെ താമസം. 2016ല്‍ നഥാനിയേല്‍ വിവിധ മാരത്തോണുകളില്‍ പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. 


ഗ്രേ റിഡ്ജ് മുട്ട വിതരണ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു നഥാനിയേല്‍.  സ്ഥാപനത്തിലെ മറ്റ് ജീവനക്കാരോട് ഒട്ടും തന്നെ അടുപ്പം പുലര്‍ത്താത്ത സ്വഭാവമായിരുന്നു നഥാനിയേലിന്‍റേതെന്നാണ് സഹപ്രവര്‍ത്തകര്‍ സിടിവി ന്യൂസിനോട് പ്രതികരിക്കുന്നത്. രക്ഷിതാക്കളുടെ വിവാഹമോചന സമയത്തെ കസ്റ്റഡി അപേക്ഷയിലാണ് അമിതമായി ക്ഷോഭിക്കുന്ന സ്വഭാവമാണ് നഥാനിയേലിന്‍റേതെന്ന് മാനസികാരോഗ്യ വിദഗ്ധന്‍ സാക്ഷ്യപ്പെടുത്തിയത്. വിവാഹമോചനം നേടിയ അമ്മയോട് നഥാനിയേലിന് എതിര്‍പ്പായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലപ്പോഴും ഉപദ്രവം സഹിക്കാന്‍ കഴിയാതെ അമ്മ മകനെ പൂട്ടിയിട്ട സംഭവവും ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 


ഈ സംഭവങ്ങള്‍ക്ക് ക്ഷമാപണം നടത്തിയ നഥാനിയേല്‍ എന്നാല്‍ അമിത കോപത്തിന് ചികിത്സ തേടാന്‍ തയ്യാറായില്ലെന്നും ഇയാളെ പരിശോധിച്ച മാനസികാരോഗ്യ വിദഗ്ധന്‍ പറയുന്നു. രക്ഷിതാക്കളും ചികിത്സ തേടാന്‍ നഥാനിയേലിനെ പ്രേരിപ്പിച്ചെങ്കിലും ഇയാള്‍ തയ്യാറായിരുന്നില്ല. തെറാപ്പിക്ക് വിധേയമാകാനുള്ള നിര്‍ദ്ദേശം കൂടിയതോടെയാണ് ഇയാള്‍ വീട് വിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കുന്നത്. 




ദക്ഷിണ കാനഡയിലെ ഒന്‍റാറിയോയിലാണ് ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. നടക്കാനിറങ്ങിയ മുസ്ലിം കുടുംബത്തിന് നേരെയായിരുന്നു ആക്രമണം. ഇവരുടെ നേരെ ട്രെക്ക് ഓടിച്ച് കയറ്റിയായിരുന്നു കൊലപാതകം. 14 വര്‍ഷങ്ങള്‍ക്ക് മുന്ന് പാകിസ്ഥാനില്‍ നിന്ന് കാനഡയിലേക്ക് കുടിയേറി താമസമാക്കിയ സല്‍മാന്‍ അഫ്സല്‍, ഭാര്യ മാദിഹ സല്‍മാന്‍, മകള്‍ യുമ്ന, സല്‍മാന്‍റെ അമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സല്‍മാന്‍റ് ഒന്‍പത് വയസ് പ്രായമുള്ള മകനായ ഫയാസിന് ആക്രമണത്തില്‍ ഗുരുതരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. പ്രതിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തുന്നത് പരിഗണിക്കുമെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്.