25 April 2024 Thursday

10 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം ചോദിച്ചു, കൊലപ്പെടുത്തി; 2 പേർ അറസ്റ്റിൽ

ckmnews

10 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം ചോദിച്ചു, കൊലപ്പെടുത്തി; 2 പേർ അറസ്റ്റിൽ


ബെംഗളൂരു ∙ പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോവുകയും 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിനു പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിനാണ് ആസിഫിനെ ഹെബ്ബഗോഡിയിൽനിന്നും കാണാതായത്. ആസിഫ് കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടാണു പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺ വിളി എത്തുന്നത്. ഇതേ തുടർന്നു പിതാവ് പൊലീസിൽ പരാതി നൽകി.


പൊലീസ് അന്വേഷണത്തിലാണു കുട്ടിയുടെ മൃതദേഹം ബെംഗളൂരു ജിഗിനിയിലെ വിജനമായ സ്ഥലത്തു കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന ഭയത്തിലാണു കുട്ടിയെ കൊലപ്പെടുത്തി പ്രതികൾ കടന്നുകളഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ സുഹൃത്ത് നൽകിയ സൂചനയെ തുടർന്നു ഛത്തീസ്ഗഡിൽനിന്നു മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.‌‌

മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ഒളിവിലാണ്. ഇയാൾക്കു മുംബൈയിലുള്ള കാമുകിയുമൊത്തു ജീവിക്കാൻ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പിടിയിലായ പ്രതികൾ പൊലീസിനോടു പറഞ്ഞു. മുഹമ്മദ് ജാവീദ് ഷെയ്ഖ് ബിഹാറിൽനിന്ന് മൂന്നു വർഷം മുൻപാണു ജോലിതേടി ബെംഗളൂരുവിൽ എത്തുന്നത്. സിസിടിവി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.