28 March 2024 Thursday

ഫ്‌ളാറ്റിലെ ക്രൂര പീഡനം; പ്രതി മാര്‍ട്ടിന്‍ ജോഫസ് പുലികോട്ടില്‍ ക്രിമിനല്‍; മാതാവിനെ മര്‍ദിച്ച ക്രൂരന്‍; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

ckmnews

കൊച്ചി: കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാര്‍ട്ടിന്‍ ജോസഫ് പുലികോട്ടില്‍ മുന്‍പും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ സ്വന്തം മാതാവിനെയും ക്രൂരമായി ഇയാള്‍ മര്‍ദിച്ചിരുന്നെന്ന റിപ്പോര്‍ട്ടാണ് പോലീസിന് ലഭിക്കുന്നത്,


പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലികോട്ടില്‍ യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയെന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പറയുന്നത്. അതേസമയം, ഇരുപത്തേഴുകാരിയെ കൊച്ചിയിലെ ഫ്ളാറ്റില്‍ കാമുകന്‍ ദിവസങ്ങളോളം തടഞ്ഞുവച്ച്‌ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ ജാമ്യാപേക്ഷയുമായി ഇയാള്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ചിലായിരുന്നു അത്. എന്നാല്‍, ഇയാളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി അന്ന് തള്ളിയിരുന്നു. അന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.


യുവതിയില്‍ നിന്ന് അറിഞ്ഞത് മാര്‍ട്ടിന്‍ നടത്തിയ വലിയ ഒരു ക്രൂരതയുടെ കഥയാണ്. യുവതി എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ലിവിങ് ടുഗെദര്‍ റിലേഷനില്‍ ആയിരുന്ന യുവതിയും യുവാവും കഴിഞ്ഞ ഒരു വര്‍ഷമായി കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്.


ആറുമാസത്തോളം യുവതിയെ മാര്‍ട്ടിന്‍ ഫ്‌ലാറ്റില്‍ ഇട്ടു പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ആദ്യകാലത്തു യുവതിയുടെ കയ്യില്‍ നിന്ന് ഇയാള്‍ അഞ്ചു ലക്ഷം രൂപ വാങ്ങിയെടുക്കുകയായിരുന്നു. മാസം 40000 രൂപ വീതം എല്ലാ മാസവും തിരിച്ചു നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇയാള്‍ പൈസ നല്‍കിയില്ല. തുടര്‍ന്ന് യുവതി സ്വദേശമായ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ യുവതിയുടെ നഗ്‌നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ ഇയാള്‍ തിരിച്ചു വരുത്തി. തുടര്‍ന്നായിരുന്നു ശരീരമാസകലം പൊള്ളിച്ചതും ക്രൂര ബലാത്സംഗം ചെയ്തതും. അതിക്രൂരമായ പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നത്.


തുടര്‍ന്ന് മാര്‍ച്ചില്‍ ഇയാള്‍ പുറത്തു പോയ സമയത്താണ് യുവതി ഫ്‌ലാറ്റില്‍ നിന്ന് രക്ഷപെട്ടത്. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. എന്നാല്‍ ഒളിവിലിരുന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയും ചെയ്തിരുന്നു. വധഭീഷണി ഉള്ളതിനാല്‍ യുവതി മറ്റൊരിടത്താണ് ഇപ്പോള്‍ കഴിയുന്നത്. 2 മാസത്തിലേറെയായിട്ടും യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ മാഞ്ഞിട്ടില്ല. അത്ര ക്രൂരപീഡനമാണ് യുവതി അനുഭവിച്ചത്.