24 April 2024 Wednesday

പുഴുവരിച്ചനിലയില്‍ കണ്ടെത്തിയ വയോധികനെ ആശുപത്രിയിലാക്കി

ckmnews

പുഴുവരിച്ചനിലയില്‍ കണ്ടെത്തിയ വയോധികനെ ആശുപത്രിയിലാക്കി


ചാത്തന്നൂര്‍:ആളില്ലാത്ത വീട്ടില്‍ വിരലുകള്‍ നഷ്ടപ്പെട്ട് പുഴുവരിച്ച്‌ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ ആരോഗ്യവകുപ്പ്, പൊലീസ്, പഞ്ചായത്ത് അധികൃതര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി.


ചാത്തന്നൂര്‍ പഞ്ചായത്തിലെ താഴം വാര്‍ഡില്‍ കാഞ്ഞിരത്തുംവിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശങ്കരപ്പിള്ളയെ (65) ആണ് കാലില്‍ പുഴുവരിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്. പരിസരവാസികളായ ബന്ധുക്കളുമായി അകന്ന് വളരെനാളായി ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹത്തിന് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ആഹാരം വാങ്ങിനല്‍കിയിരുന്നത്.


കഴിഞ്ഞദിവസം രാവിലെ ആഹാരം കൊടുക്കാനെത്തിയപ്പോള്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെയും സന്നദ്ധപ്രവര്‍ത്തകരെയും അറിയിച്ചു. ഇവരെത്തി പ്രാഥമിക ചികിത്സ നല്‍കി നെടുങ്ങോലം രാമറാവു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


വിവരങ്ങള്‍ അന്വേഷിക്കാനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോട് ഇയാള്‍ മോശമായാണ് പെരുമാറിയിരുന്നതെന്നും ഏതോ അപകടവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടിയതിനെതുടര്‍ന്ന് ബന്ധുക്കളെ അകറ്റിനിര്‍ത്തുകയായിരുന്നെന്നും ചാത്തന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ദിജു പറഞ്ഞു.


സംഭവമറിഞ്ഞയുടന്‍തന്നെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഡോക്ടറും പഞ്ചായത്ത് ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ചാത്തന്നൂര്‍ പൊലീസും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും പ്രസിഡന്‍റ് വിശദമാക്കി. അനാസ്ഥ ആരോപിച്ച്‌ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാത്തന്നൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു.