25 April 2024 Thursday

കോവിഡ് ബാധിതയായതിനാല്‍ ഏഴ് ആശുപത്രികള്‍ മടക്കി; 24 കാരി ജന്മം നല്‍കിയത് മൂന്ന് കണ്‍മണികള്‍ക്ക്

ckmnews

മുംബൈ: കോവിഡ്‌ ബാധിതയായ യുവതിക്ക് സുഖപ്രസവം. 24 കാരിയായ യുവതിക്ക് ആദ്യപ്രസവത്തില്‍ മൂന്ന് കണ്‍മണികളാണ് പിറന്നത്. രണ്ട് ആണ്‍കുട്ടികള്‍ക്കും ഒരു പെണ്‍കുട്ടിക്കുമാണ് ഇവര്‍ ജന്മംനല്‍കിയത്. കോവിഡ് ബാധിതയുടെ പ്രസവം എടുക്കാനാകില്ലെന്ന് പറഞ്ഞ് ഏഴ്‌ സ്വകാര്യ ആശുപത്രികള്‍ മടക്കിയ യുവതി സര്‍ക്കാര്‍ ആശുപത്രിയിലാണ് കണ്‍മണികള്‍ക്ക് ജന്മം നല്‍കിയത്.


കുട്ടികള്‍ എല്ലാവര്‍ക്കും രണ്ടുകിലോയ്ക്കുമുകളില്‍ തൂക്കമുണ്ടെന്ന് യുവതി പ്രസവിച്ച നായര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ്ബാധിച്ചതിനെത്തുടര്‍ന്ന് ഒന്‍പതുമാസമായി പരിചരിച്ചിരുന്ന ഡോക്ടറും അദ്ദേഹം ജോലി ചെയ്ത ആശുപത്രിയും ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചു.തുടര്‍ന്നാണ് നഗരത്തിലെ മറ്റുപല ആശുപത്രികളിലും ഇവര്‍ കയറിയിറങ്ങിയത്.


''കുട്ടികള്‍ക്കാര്‍ക്കും കോവിഡ് ഇല്ല. അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതില്‍ പ്രശ്നമില്ല. അമ്മ മുഖാവരണം ധരിച്ചിരിക്കണമെന്നുമാത്രം. സാധാരണ രീതിയിലാണ് യുവതി ഗര്‍ഭം ധരിച്ചത്. മൂന്നുകുഞ്ഞുങ്ങളുള്ളതിനാല്‍ ഓപ്പറേഷന്‍ വേണ്ടിവന്നു. ഇത് അവരുടെ ആദ്യത്തെ പ്രസവമാണ്. കോവിഡ് രോഗികള്‍ മാത്രമുള്ള ആശുപത്രിയായതിനാല്‍ ഇവിടെ രോഗികളെയല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കാറില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനെയും അടുത്തുനിര്‍ത്തിയിരുന്നു'' -പ്രസവത്തിന് നേതൃത്വം നല്‍കിയ നായര്‍ ആശുപത്രിയിലെ ഡോ. പത്മജ കുംഭാര്‍ പറഞ്ഞു.


നായര്‍ ആശുപത്രിയില്‍ ഗര്‍ഭിണികളായ കോവിഡ് രോഗികള്‍ക്ക് ഒരു പ്രത്യേക വാര്‍ഡുതന്നെ തുറന്നിട്ടുണ്ട്. കോവിഡ് ബാധിക്കുന്ന ഗര്‍ഭിണികളെ ചികിത്സിക്കാന്‍ പല ആശുപത്രികളും വിസമ്മതിക്കുന്നത് നിത്യസംഭവമായതിനെത്തുടര്‍ന്നാണ് 110 കിടക്കകളുള്ള ഇത്തരത്തിലൊരു വാര്‍ഡ് ഇവിടെ സജ്ജീകരിച്ചത്. ഇതുവരെ 40 കോവിഡ് രോഗികള്‍ ഇവിടെ പ്രസവിച്ചുകഴിഞ്ഞു. പക്ഷേ, ഒരു കുഞ്ഞിനുപോലും കോവിഡ് ബാധയില്ലായിരുന്നു.