25 April 2024 Thursday

സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത് ജൂണ്‍ 15 വരെ നീട്ടി

ckmnews

സ്വര്‍ണാഭരണങ്ങളില്‍ നിര്‍ബന്ധമായും ഹാള്‍മാര്‍ക്കിംഗ് പതിപ്പിക്കേണ്ടത് ജൂണ്‍ 15 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കൊവിഡ് സ്ഥിതി പരിഗണിച്ച്‌ ആഭരണ വ്യാപാരികളുടെ ആവശ്യപ്രകാരമാണ് കാലാവധി നീട്ടിയത്. നേരത്തേ ജൂണ്‍ ഒന്ന് മുതല്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധി കണക്കാക്കുന്നതാണ് ഹാള്‍മാര്‍ക്കിംഗ്. നിലവില്‍ പല ജ്വല്ലറികളും ഈ മുദ്രയുള്ള ആഭരണങ്ങളാണ് വില്‍ക്കുന്നത്. ലോക സ്വര്‍ണ കൗണ്‍സിലിന്റെ കണക്ക് പ്രകാരം നാല് ലക്ഷം ജ്വല്ലറികളാണ് രാജ്യത്തുള്ളത്.

ഇവയില്‍ 35,879 ജ്വല്ലറികള്‍ മാത്രമാണ് ബി ഐ എസ് മുദ്രയുള്ള ആഭരണങ്ങള്‍ വില്‍ക്കുന്നത്. 2019 നവംബറിലാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചത്. 2021 ജനുവരി 15 മുതല്‍ നടപ്പാക്കുമെന്നായിരുന്നു അന്ന് അറിയിച്ചത്. പിന്നീട് ജൂണ്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.