23 April 2024 Tuesday

കോവിഡ് രോഗിയായ 45 കാരിയെ പീഡിപ്പിച്ചെന്ന് പരാതി

ckmnews

കോവിഡ് രോഗിയായ സ്ത്രീ ആശുപത്രിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതി. ബിഹാറിലാണ് സംഭവം .പാറ്റ്നയിലെ പരാസ്-എച്ച്‌.എം.ആര്‍.ഐ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 45-കാരിക്ക് നേരേ ജീവനക്കാരായ നാല് പേര്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി .ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം രാവിലെ ഇവര്‍ മരണത്തിന് കീഴടങ്ങി . ഇതോടെ സംഭവം കൂടുതല്‍ വിവാദത്തിന് വഴിവെച്ചു .

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മെയ് 17-ന് രാത്രി മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് സ്ത്രീയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെ 45-കാരി തനിക്ക് നേരിട്ട ദുരനുഭവം വീഡിയോ സന്ദേശമായി മകള്‍ക്ക് നല്‍കിയിരുന്നു. ഈ വീഡിയോ മകള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത് .ചികിത്സയിലായിരുന്ന 45-കാരി ബുധനാഴ്ച രാവിലെയാണ് മരിച്ചത് .

അതിക്രമത്തില്‍ സ്ത്രീയുടെ മകള്‍ ആണ് പോലീസില്‍ പരാതി നല്‍കിയത് . പരാതിയില്‍ പോലീസ് കേസെടുത്തു . ദേശീയ വനിത കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ ബിഹാര്‍ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടി.

അതേസമയം, ആശുപത്രി അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ച്‌ രംഗത്തെത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍ ആശുപത്രിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ആശുപത്രി മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

മെയ് 15-നാണ് കോവിഡ് രോഗ ലക്ഷണങ്ങളോടെ 45-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പക്ഷേ, രക്ഷപ്പെടാനുള്ള ഒരു സാധ്യതയും കാണാത്തതിനാല്‍ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു.തുടര്‍ന്ന് 19-ന് രാവിലെയാണ് രോഗി മരിച്ചത് . മെയ് 16 വൈകിട്ട് ആറ് മണിക്കും മെയ് 17-ന് രാവിലെ 11 മണിക്കും ഇടയില്‍ 45-കാരിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായാണ് പരാതി.

പരാതിയില്‍ ആശുപത്രി മാനേജ്മെന്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു .എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും അങ്ങനയൊന്നും ആശുപത്രിയില്‍ സംഭവിച്ചിട്ടില്ലെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും ആശുപത്രി അധികൃതരുടെ പ്രസ്താവനയില്‍ ന്യായീകരിക്കുന്നു .