28 March 2024 Thursday

മാതാപിതാക്കള്‍ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോണ്‍സ്റ്റബിള്‍

ckmnews

കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ മുമ്ബെങ്ങുമില്ലാത്തവിധം വലച്ചിരിക്കുകയാണ്. രോഗം ഏതെങ്കിലും പ്രത്യേക പ്രായക്കാരെ മാത്രമല്ല ബാധിക്കുന്നത്. മറിച്ച്‌ കോവിഡ് ആളുകളുടെ പ്രായമോ പ്രദേശമോ പരിഗണിക്കാതെ എല്ലാ ആളുകളെയും ഒരുപോലെയാണ് ബാധിക്കുന്നത്.

എന്നാല്‍ കൊച്ചുകുട്ടികളെ രോഗം നേരിട്ടും അല്ലാതെയുമാണ് ബാധിച്ചു കൊണ്ടിരിക്കുന്നത്. നിരവധി കുട്ടികള്‍ക്ക് കോവിഡ് ബാധിച്ച്‌ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ മാതാപിതാക്കള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് വീടുകളില്‍ ഒറ്റപ്പെട്ടു പോയ നിരവധി കുട്ടികളുണ്ട്. അത്തരം കുട്ടികളെ സഹായിക്കുന്നതിനായി നിരവധി സന്ദേശങ്ങളും കോളുകളും സോഷ്യല്‍ മീഡിയയില്‍ കാണാറുമുണ്ട്. സമാനമായ ഒരു സാഹചര്യത്തില്‍, ജിടിബി നഗറിലെ റേഡിയോ കോളനിയിലെ ഒരു ദമ്ബതികളുടെ ബന്ധു 6 മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ സംരക്ഷണത്തിനായി ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ സമീപിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്‍‌ഡി‌ടി‌വിയിലെ ഒരു വാര്‍ത്താ റിപ്പോര്‍ട്ട് അനുസരിച്ച്‌, ആറുമാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോവിഡ് പോസിറ്റീവായി. ഇരുവര്‍ക്കും ക്വാറന്‍റൈന്‍ നിര്‍ദ്ദേശിച്ചതോടെ നെഗറ്റീവായ പിഞ്ചുകുഞ്ഞിന്റെ എന്തു ചെയ്യുമെന്നറിയാതെ മാതാപിതാക്കള്‍ ആശങ്കാകുലരായി.

ലോക്ക്ഡൗണ്‍ കാരണം അടിയന്തര പാസുകള്‍ ലഭിക്കാത്തതിനാല്‍ ഡല്‍ഹിയിലെയും യുപിയിലെയും വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് കുഞ്ഞിന്റെ അടുക്കല്‍ എത്താനുമായില്ല. ഇവരുടെ അവസ്ഥ മനസ്സിലാക്കി മീററ്റില്‍ നിന്നുള്ള ബന്ധുക്കളില്‍ ഒരാള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രാഖിയെ സമീപിച്ചു. ദമ്ബതികളുടെ അവസ്ഥയെക്കുറിച്ച്‌ അറിഞ്ഞ രാഖി മാതാപിതാക്കളെയോ ബന്ധുക്കളെ ലഭ്യമാകുന്നതുവരെ കുഞ്ഞിനെ പരിപാലിക്കാന്‍ തയ്യാറാകുകയായിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ കോണ്‍സ്റ്റബിള്‍ കുട്ടിയെ ഉത്തര്‍പ്രദേശിലെ മോദിനഗറിലെ മുത്തശ്ശിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

ആളുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പം ഒരു പരിപാലകയുടെ വേഷം കൂടിയാണ് ഡല്‍ഹിയിലെ ഈ പോലീസുകാരി നിര്‍വഹിച്ചത്. ഇത്തരത്തില്‍ വീട്ടില്‍ മുതിര്‍ന്ന അംഗങ്ങള്‍ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ നിരവധി കുഞ്ഞുങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇത്തരത്തിലുള്ള കുട്ടികള്‍ക്കായി ഒരു പരിഹാര സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്രയും ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ ദുര്‍ബലരായ ജന വിഭാഗങ്ങളെ പരിപാലിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി അടക്കം പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 71.75 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പുറമേ, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ ഹരിയാന എന്നീ സംസ്ഥാനങ്ങളും കോവിഡ് കേസുകളില്‍ ആദ്യ പത്തില്‍ ഉണ്ട്. ഓക്സിജന്‍ ടാങ്കറുകള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് തിരുപ്പതിയില്‍ ചികിത്സയിലിരുന്ന 11 കോവിഡ് രോഗികള്‍ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന രാജ്യത്ത് ഇതുപോലുള്ള നിരവധി ദുരന്തങ്ങളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.