കേരളത്തിന്റെ പട്ടിക തള്ളി കേന്ദ്രം; വിദേശത്തുനിന്ന് കൊണ്ടുവരിക 80,000 പേരെ മാത്രം
തിരുവനന്തപുരം: വിദേശത്തുനിന്ന് ആളുകളെ എത്തിക്കുന്നതിനു കേരളം നല്കിയ മുന്‍ഗണനാപട്ടിക കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യഘട്ടത്തില്‍ എത്തിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും ആകെ 80,000 പേരെ മാത്രം കൊണ്ടുവരാനാണ് കേന്ദ്രം നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍നിന്ന് പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ക്കു കേന്ദ്രം തുടക്കം കുറിച്ചു. പക്ഷേ ആദ്യഘട്ടത്തില്‍ ആളുകളുടെ എണ്ണം വളരെ കുറവാണ് എന്നാണു സൂചന.കിട്ടിയ വിവരപ്രകാരം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ 2,250 പേര് എത്തും. കേന്ദ്ര സര്‍ക്കാര്‍ ആകെ കേരളത്തിലേക്കു കൊണ്ടുവരുന്നത് 80,000 പേരെയാണ്.
അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരില് മുന്‍ഗണനാ പട്ടിക കേരളം കണക്കാക്കിയത് അനുസരിച്ച് 1.3 ലക്ഷം ആളുകള്‍ വരും. 4.42 ലക്ഷം ആളുകളാണ് കേരളത്തിലേക്കു മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തൊഴില്‍ നഷ്ടപ്പെട്ടവര്‍, കരാര്‍ പുതുക്കാത്തവര്, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്നു വേര്‍പിരിഞ്ഞുനില്‍ക്കുന്ന കുട്ടികള്‍, വിദ്യാര്‍ഥികള്‍, സന്ദര്‍ശക വീസയില്‍ പോയി കാലാവധി കഴിഞ്ഞവര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കേരളം നല്കിയ മുന്‍ഗണനാ ലിസ്റ്റ്. ആദ്യ ഘട്ടത്തില്‍തന്നെ ഇവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ ശേഖരിച്ച വവരങ്ങള്‍ കേന്ദ്രത്തിനും എംബസികള്‍ക്കു കൈമാറേണ്ടതുണ്ട്. എന്നാല്‍ ഇതിനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാരും എംബസികളും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.
ഇക്കാര്യം നേരത്തെ തന്നെ ഔദ്യോഗിക തലത്തില്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതു വീണ്ടും കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.