20 April 2024 Saturday

ഓക്സിജൻ വ്യാവസായിക ആവശ്യത്തിന് കൊടുക്കുന്നതിന് നിരോധനം

ckmnews



ദില്ലി: കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഓക്സിജൻ്റെ ഉത്പാദനവും വിതരണവും ക്ഷാമം നേരിടാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഓക്സിജൻ ലഭ്യത കൂട്ടുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.

ക്ഷാമം നേരിടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ നീക്കം തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഓക്സിജൻ ലഭ്യത വർധിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് യോഗത്തിന് ശേഷം അറിയിച്ചു. ദിവസം 3300 മെട്രിക് ടണിൻ്റെ  വർധന ഓക്സിജൻ്റെ ഉത്പാദനത്തിൽ ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങൾക്കുള്ള ഓക്സിജൻ വിതരണം തടസ്സമില്ലാതെ നടക്കണമെന്ന് പ്രധാനമന്ത്രി ഉന്നതതല യോഗത്തിൽ നിർദേശിച്ചു.

അതേസമയം വ്യവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തിയതായി കേന്ദ്ര അഭ്യന്തരമന്ത്രാലയം അറിയിച്ചു. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ ഇനി ഓക്സിജൻ വാങ്ങാൻ അനുമതിയുണ്ടാകൂ. സംസ്ഥാനങ്ങൾക്കിടയിലെ ഓക്സിജൻ വിതരണത്തിൽ  ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം നിർദേശിച്ചു.

ഓക്സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഓക്സിജൻ വിതരണത്തിനുള്ള വാഹനങ്ങൾക്ക്  ഏതു സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ബാധകമാകില്ല - കേന്ദ്ര അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതിനിടെ ഓക്സിജൻ ക്ഷാമം നേരിടുന്ന ദില്ലിക്ക് 140 മെട്രിക് ടൺ ഓക്സിജൻ അനുവദിച്ചതായി ഹരിയാന മുഖ്യമന്ത്രി അറിയിച്ചു. 

ഓക്സിജൻ വിതരണം തടസപ്പെടുത്തിയാൽ നടപടിയെടുക്കുമെന്ന് സോളിസിറ്റർ ജനറൽ ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു. വേദാന്തയിലെ ഓക്സിജൻ ഉത്പാദനത്തിന് അനുമതി നൽകിയിട്ടുണ്ട്. പാരിസ്ഥിതിക ചട്ട ലംഘനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു വേദാന്തയിലെ പ്ലാൻ്റ. ഈ പ്ലാൻ്റാണ് അടിയന്തര സാഹചര്യം നേരിടാൻ തുറന്ന് പ്രവ‍ർത്തിക്കുന്നത്. ഇവിടെ നിന്നും സൗജന്യമായി ഓക്സിജൻ ലഭ്യമാകും. ഓക്സിജന്റ സു​ഗമമായ വിതരണത്തിന് ദില്ലി നോഡൽ ഓഫീസറുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തര സമ്പർക്കത്തിൽ ആണെന്ന്  അധികൃതർ കോടതിയിൽ അറിയിച്ചു.