25 April 2024 Thursday

വളാഞ്ചേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി

ckmnews

വളാഞ്ചേരി : വളാഞ്ചേരിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതെന്ന് സ്ഥിരീകരിച്ചു. അയൽവാസിയായ പ്രതി അൻവർ കുറ്റം സമ്മതിച്ചു. കൊലപാതകം സ്വർണാഭരണങ്ങൾ മോഷ്ടിക്കാനെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. അഴുകിയ നിലയിലാണ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. 


കഞ്ഞിപ്പുര ചോറ്റൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്രദേശത്ത് നിന്നും 40 ദിവസം മുമ്പ് കാണാതായ 21കാരിയുടേതാണെന്ന് സ്ഥിരീകരിച്ചു. കിഴക്കപറമ്പാട്ട് കബീറിൻറെ മകൾ സുബീറ ഫർഹത്തിനെയാണ് മാർച്ച് 10 മുതൽ കാണാതായത്. ചൊവ്വാഴ്ച വൈകുന്നരമാണ് കാണാതായ സുബീറ ഫർഹത്തിൻറെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. സുബീറ ഫർഹതിനെ മാർച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിലെ സഹായിയായ സുബീറ ഫർഹത്ത് കാണാതായ ദിവസം രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങൾ തൊട്ടപ്പുറത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. 


ജോലിക്കെത്താതിൽ ക്ലിനിക്കിലെ ഡോക്ടർ വീട്ടുകാരെ വിവരമറിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കാണാതായതിന് ശേഷം സുബീറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായത് അന്വേഷണത്തെ കാര്യമായി ബാധിച്ചു.പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.